ഒരു വാക്ക്....

യഥാര്‍ത്ഥ ക്രിസ്തുദര്‍ശനത്തിനായി ചിന്തിക്കുകയും ആ സന്ദേശം പ്രചരിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു കത്തോലിക്കന്‍. സുവിശേഷസന്ദേശം ലോകമെങ്ങും എത്തിക്കുക എന്നത് ലോകമെങ്ങുമുള്ള ക്രൈസ്തവരുടെ ജീവിതദൌത്യമാണെന്ന തിരിച്ചറിവില്‍ എന്‍റെ തൊഴിലിലൂടെയും ജീവിതത്തിലൂടെയും ഞാന്‍ എന്‍റെ ക്രിസ്തുവിനെ മഹത്വപ്പെടുത്തുന്നു. സ്ഥാപനവല്‍ക്കരണത്തിലൂടെയും, സുവിശേഷവിരുദ്ധമായ നയങ്ങളിലൂടെയും കത്തോലിക്കാ സഭയില്‍ സംഭവിക്കുന്ന അപചയപ്രവണതകള്‍ക്കുള്ള പ്രതിവിധി സഭാംഗങ്ങള്‍ ഏവരും ശരിയായ ബോധ്യത്തിലേക്ക് കടന്നുവരികയാണ്. ശരിയായ വിശ്വാസവും ആത്മീയ കാഴ്ച്ചപ്പാടുകളും സ്വന്തമാക്കുവാന്‍ ഈ ദൈവജനത്തെ പര്യാപ്തരാക്കേണ്ട ചുമതല നാമേവര്‍ക്കുമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു.

Friday, February 21, 2014

സഹനവീഥിയിൽ നിന്ന് വിവാഹവേദിയിലേക്ക്...

2014 ഫെബ്രുവരി മൂന്നാം തിയ്യതി വിവാഹ വേദിയിലേയ്ക്ക് അണയുമ്പോള്‍, ലിനറ്റ് എന്ന മുപ്പതുവയസ്സുകാരിക്ക് അത് ദൈവം തന്റെ ജീവിതത്തില്‍ പകര്‍ന്നു നല്‍കിയ വ്യത്യസ്ഥമായ ഒരു നിര്‍വചനത്തിന്റെ പൂര്‍ത്തീകരണം. താന്‍ രൂപകല്‍പ്പന ചെയ്യാനാഗ്രഹിച്ച ജീവിതത്തില്‍ ദൈവം നടത്തിയ ഇടപെടല്‍ ഒരു അപകടത്തിന്റെ രൂപത്തില്‍ കടന്നുവന്നപ്പോള്‍, അത് അവള്‍ക്ക് പകര്‍ന്നുനല്‍കിയ തിരിച്ചറിവ് വളരെ വലുതായിരുന്നു. മനോഹരമായതും, ഇഷ്ടപ്പെട്ടവയുമായ നല്ല ഭാഗങ്ങള്‍ മാത്രം കൂട്ടിച്ചേര്‍ത്ത്‌ ഓരോരുത്തരും ഹൃദയത്തില്‍ സൂക്ഷിക്കുന്ന ഒരു ജീവിത ചിത്രത്തിനു വിരുദ്ധമായ യാഥാര്‍ത്ഥ്യം അപ്രതീക്ഷിതമായി പടികടന്നെത്തുമ്പോള്‍, സ്വാഭാവികമായി അതിനെ സമീപിക്കുക മനുഷ്യസാധ്യമല്ല. എങ്കിലും, ഒരിക്കലും സംഭവിക്കാനിടയില്ലാത്ത അപൂര്‍വ്വ വീഥികളിലൂടെ കൈ പിടിച്ചു നടത്തിയ ദൈവം അവളെ കൊണ്ടുചെന്നെത്തിച്ച ബോധ്യങ്ങളുടെ മുന്നില്‍ തെളിഞ്ഞു കാണുന്നത് ഈ അപൂര്‍വ്വതയുടെ മനോഹാരിതയാണ്. അതോടൊപ്പം അല്‍പ്പം പോലും മാറ്റ് കുറയാതെ ചേര്‍ത്തു നിര്‍ത്തേണ്ടത്, ജോണ്‍സണ്‍ എന്ന ചെറുപ്പക്കാരന്റെ ദൈവിക തീരുമാനങ്ങളോടുള്ള അടിയുടച്ച വിശ്വസ്ഥതയും വിധേയത്വവും മാത്രം. ദൈവം തന്നെ ഭരമേല്‍പ്പിച്ച വിലയേറിയ ഒരു ആത്മാവിനെ ഏറ്റവും വിശ്വസ്ഥതയോടെ സംരക്ഷിച്ച അദ്ദേഹത്തിന്റെ ജീവിതവും സ്വപ്നങ്ങളും ദൈവത്തിനു മുന്നില്‍ ഉപാധികളില്ലാതെ സമര്‍പ്പിക്കപ്പെട്ടപ്പോള്‍, ലോകത്തിനുമുന്നില്‍ മാതൃകയും അനുഗ്രഹവുമായി ദൈവം അദ്ദേഹത്തെ ഉയര്‍ത്തി.

പത്ത്‌ വര്‍ഷങ്ങള്‍ക്കു മുമ്പ്‌, അതായത്, 2004 ജനുവരി മാസം രണ്ടാം തിയ്യതി വയനാടിനെയും ലോകത്തെയും നടുക്കിയ വലിയ ഒരു ബസ്സപകടത്തില്‍ നിന്നുമാണ് ലിനറ്റിന്റെയും, പിന്നീട് അവളുടെ എല്ലാമായി മാറിയ ജോണ്‍സണ്‍ന്റെയും കഥ ആരംഭിക്കുന്നത്. അന്ന് മാനന്തവാടിയ്ക്കടുത്ത്, ദ്വാരകയിലെ ലിറ്റില്‍ഫ്‌ളവര്‍ ഐ ടി സിയില്‍ സിവില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിനിയായിരുന്നു ലിനറ്റ്. പള്ളിക്കുന്നിലുള്ള അവളുടെ വീട്ടില്‍നിന്നും പതിവായി ഇന്‍സ്റ്റിറ്റ്യൂട്ടിലേയ്ക്ക്‌ പോയിരുന്ന ബസ്‌ പനമരത്ത് വച്ച് നിയന്ത്രണം വിട്ട് ഒരു മരത്തില്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്. ജോലിക്കാരുടെയും, വിദ്യാര്‍ത്ഥികളുടെയും പതിവ്‌ യാത്രാസമയമായിരുന്നതിനാല്‍ ബസ്സില്‍ നിറയെ ആള്‍ ഉണ്ടായിരുന്നു. ആ അപകടത്തില്‍ പതിനൊന്നുപേര്‍ മരിക്കുകയും, ലിനെറ്റിനടക്കം ഒട്ടേറെപ്പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.  നട്ടെല്ലിന് ഏറ്റ മാരകമായ പരിക്ക് നിമിത്തം ലിനെറ്റിന്റെ ശരീരം തുടര്‍ന്ന് പൂര്‍ണ്ണമായി തളര്‍ന്നുപോകുവാന്‍ കാരണമാവുകയും ചെയ്തു.

ആ അപകടത്തെ തുടര്‍ന്നാണ് ജോണ്‍സണ്‍ എന്ന യുവാവിന് ലിനെറ്റിന്റെ ജീവിതത്തില്‍ നിര്‍ണ്ണായകമായൊരു സ്ഥാനം ലഭിക്കുന്നത്. ഈ അപകടം സംഭവിക്കുന്നതിന് ഏതാനും നാളുകള്‍ക്ക്‌ മുമ്പ്‌, ഒരു താല്‍ക്കാലിക ഗവണ്‍മെന്റ് ജീവനക്കാരനും ഇലക്ട്രീഷ്യനും ആയിരുന്ന ജോണ്‍സണ്‍ ഒരു മധ്യസ്ഥന്‍ മുഖേന ലിനെറ്റുമായി വിവാഹാലോചന നടത്തിയിരുന്നു. എന്നാല്‍, പഠനം കഴിഞ്ഞിട്ട് ആലോചിക്കാം എന്ന ന്യായീകരണത്തോടെ അവളുടെ മാതാപിതാക്കള്‍ ആ ആലോചനയെ തല്‍ക്കാലത്തേയ്ക്ക് നിരസിക്കുകയാണ് ഉണ്ടായത്.  പെട്ടെന്നുണ്ടായ ആ വിവാഹാലോചനയുടെ പിന്നില്‍ വ്യക്തമായൊരു കാരണം കണ്ടെത്താന്‍ ഇന്ന് ജോണ്‍സണ് കഴിയുന്നില്ല. കേവലം, കണ്ണിന്റെ ആശയോ, ഭൌതികവും, താല്‍ക്കാലികവുമായ ആകര്‍ഷണീയതയോ ആയിരുന്നില്ല അതിനുപിന്നില്‍ എന്ന് മാത്രം അദ്ദേഹം തിരിച്ചറിയുന്നു.

അപകടം സംഭവിച്ച ആ ദിവസം രാവിലെ ഒരു നിയോഗമെന്ന വണ്ണം ജോണ്‍സണ്‍ കോഴിക്കോട്‌ ഉണ്ടായിരുന്നു. മണിക്കൂറുകള്‍ക്കകം പരിക്കേറ്റവരെയുമായി കോഴിക്കോട് മെഡിക്കല്‍കോളേജിലേയ്ക്ക്‌ വാഹനങ്ങള്‍ എത്തുമ്പോള്‍ എവിടെ നിന്നോ വിവരമറിഞ്ഞെത്തിയ ജോണ്‍സണ്‍ ലിനെറ്റിനും, പരിക്കേറ്റ മറ്റുള്ളവര്‍ക്കും വേണ്ട സഹായങ്ങള്‍ നല്‍കുന്നതിനായി അവിടെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. പരിക്കേറ്റവരുടെ, പ്രത്യേകിച്ച് ലിനെറ്റിന്റെ ബന്ധുക്കള്‍ വിവരമറിഞ്ഞ് എത്തുന്നത് വരെ അദ്ദേഹം തനിക്കാവുന്ന എല്ലാ സഹായങ്ങളും ചെയ്തുകൊണ്ട് അദ്ദേഹം തിരക്കിലായിരുന്നു. ആത്മാവുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന അദൃശ്യമായ ഒരു ദൈവിക ശക്തി അവിടെ പ്രവര്‍ത്തിച്ചിരുന്നു. ഭൌതികമായ എല്ലാ ബന്ധങ്ങള്‍ക്കും അപ്പുറം ദൈവം പകര്‍ന്നു നല്‍കിയ, ദൈവം നിശ്ചയിച്ച ഒരു അഭൌമികമായ ആകര്‍ഷണമായിരുന്നു അതിനു പിന്നിലെന്ന് പില്‍ക്കാലത്ത് കാലം തെളിയിച്ചു.

തുടര്‍ന്ന് ഏറെ നാളുകള്‍ ചികിത്സയുടെതായിരുന്നു. മാനുഷികമായ പരിഹാരം കണ്ടെത്താന്‍ ബുദ്ധിമുട്ടേറിയ തരത്തില്‍, മനസ്സുമ ശരീരവും തളര്‍ന്നുപോയ അവളെ ഏറെ ചികിത്സകര്‍ പരിശോധിച്ചു, ചികില്‍സാവിധികള്‍ നിശ്ചയിച്ചു. ഏറെ മരുന്നുകളും, പ്രതിവിധികളും പരീക്ഷിച്ചു. എങ്കിലും നട്ടെല്ലിന് പറ്റിയ ക്ഷതത്തെ അതൊന്നും സുഖപ്പെടുത്തിയില്ല. ഒടുവില്‍,ആയുര്‍വ്വേദ ചികില്‍സാവിധികളിലെയ്ക്ക് അവളുടെ വീട്ടുകാര്‍ തിരിഞ്ഞു. നാളുകള്‍ നീണ്ട ആയുര്‍വേദ ചികിത്സകള്‍ക്കിടയില്‍ മറ്റൊരു ദുരന്തംകൂടി സംഭവിച്ചു. കഴുത്തിനു കീഴ്പ്പോട്ട് ചലനശേഷിക്കൊപ്പം സ്പര്‍ശനശേഷിയും നഷ്ടപ്പെട്ടിരുന്ന അവളുടെ ശരീരത്തില്‍ നടത്തിയ ആയുര്‍വേദ ചികില്‍സാവിധികളില്‍ ഒന്നിന് പാകപ്പിഴ സംഭവിച്ചപ്പോള്‍, അവള്‍ക്ക് ഗുരുതരമായി പൊള്ളലേല്‍ക്കുവാന്‍ അതിടയാക്കി. പ്രതീക്ഷയുടെ നാമ്പുകള്‍ വീണ്ടും വാടിക്കരിഞ്ഞ അവസ്ഥ... അപകടത്തിന്റെ പരിക്കുകല്‍ക്കൊപ്പം പൊള്ളലിന്റെ സങ്കീര്‍ണ്ണതകള്‍ കൂടിയായപ്പോള്‍, അവളെ വൈദ്യശാസ്ത്രം കൈ വിട്ടു. ചികില്‍സിച്ച ഡോക്ടര്‍മാരെല്ലാം ഇനി പ്രതീക്ഷ വേണ്ട എന്ന് ഒരേ സ്വരത്തില്‍ പറഞ്ഞപ്പോള്‍, വീട്ടുകാര്‍ വേദനയോടെയും, മനസ്സില്ലാമനസ്സോടെയും അവളെ ദൈവഹിതത്തിനു വിട്ടുകൊടുക്കുവാന്‍ തയ്യാറെടുത്തുതുടങ്ങി.

എല്ലാ പ്രതീക്ഷകളും കൈവിട്ടുപോയ ആ ദിവസങ്ങളിലാണ് ജോണ്‍സണ്‍ ഒരിക്കല്‍ക്കൂടി അവളെ സന്ദര്‍ശിക്കാനെത്തിയത്. തികച്ചുമൊരു ദൈവവിശ്വാസിയും, ദൈവികപദ്ധതികളില്‍ അതിരില്ലാതെ ചേര്‍ന്ന്‍നിന്നിരുന്നവാനുമായ ജോണ്‍സണ്‍ന്റെ ഹൃദയത്തില്‍ ശക്തമായൊരു ചലനമുണ്ടായി. മാനുഷികമല്ലാത്തൊരു സാഹചര്യത്തില്‍ തങ്ങളെ കണ്ടുമുട്ടിച്ച, ഹൃദയത്തിന്റെ അഗാധതയില്‍നിന്നുതന്നെ ഏറ്റവും വേണ്ടപ്പെട്ടവള്‍ എന്ന ബോധ്യം ഉദിപ്പിച്ച ദൈവത്തിന് തങ്ങളെക്കുറിച്ച് വ്യക്തമായൊരു പദ്ധതി ഉണ്ടായിരിക്കണമെന്ന് അദ്ദേഹം ചിന്തിച്ചു. തുടര്‍ന്ന് സംഭവിച്ചത് മറ്റൊരു ദൈവിക ഇടപെടല്‍ ആയിരുന്നു. തങ്ങളുടെ പരിമിതമായ സാഹചര്യങ്ങളില്‍ അതില്‍ കൂടുതല്‍ ചികില്‍സ നല്‍കുവാന്‍ ലിനറ്റിന്റെ കുടുംബത്തിന് അപ്പോള്‍ ആകുമായിരുന്നില്ല. അതോടൊപ്പം, അവളുടെ അമ്മ വിദേശത്തും ആയിരുന്നു. ആ പ്രത്യേക സാഹചര്യങ്ങളുടെയും, സവിശേഷമായ ദൈവിക ഇടപെടലിന്റെയും ഫലമായി, ജോണ്‍സണ്‍ന്റെ അഭ്യര്‍ത്ഥനയെ മാനിച്ച്, എല്ലാ ചികില്‍സകളും, ശുശ്രൂഷകളും കുറവ് കൂടാതെ നല്കിക്കൊള്ളാമെന്ന ഉറപ്പിന്മേല്‍, അയാളുടെ സംരക്ഷണയില്‍ അവളെ വിട്ടുനല്‍കുവാന്‍ വീട്ടുകാര്‍ തയ്യാറായി.

ജീവച്ഛവമായി, മരണത്തെ മാത്രം പ്രതീക്ഷിച്ച്, ഒരു മനുഷ്യന് ജീവിതത്തില്‍ ഏറ്റെടുക്കാനായേക്കാവുന്ന എല്ലാ വേദനകളെയും ഒരുമിച്ചു സ്വീകരിക്കേണ്ടിവന്ന ലിനറ്റ്‌ അങ്ങനെ അപ്രതീക്ഷിതമായി ജോണ്‍സണ്‍ എന്ന ചെറുപ്പക്കാരന്റെ തണലിലായി മാറി. പരിമിതമായ വരുമാനവും, ജീവിതസൗകര്യങ്ങളും മാത്രമുണ്ടായിരുന്ന, സ്ഥിരമായൊരു ജോലി പോലുമില്ലാതിരുന്ന ആ ചെറുപ്പക്കാരന്‍, വളരെ വലിയൊരു വെല്ലുവിളിയെയാണ് തന്റെ ജീവിതത്തില്‍ ഏറ്റെടുക്കുവാന്‍ തയ്യാറായത്. ഒരു പക്ഷെ തന്റെ ജീവിതത്തെ എന്നേയ്ക്കുമായി ഇരുട്ടിലാഴ്ത്താന്‍ പര്യാപ്തമായ ഒരു തീരുമാനമായിരുന്നു അത്. ദൈവം പകര്‍ന്നുനല്‍കിയ അളവില്ലാത്ത കൃപയും സവിശേഷമായ ചങ്കൂറ്റവും മാത്രമായിരുന്നു അദ്ദേഹത്തിന്റെ കൈമുതല്‍.

ഒറ്റ മകന്‍ മാത്രമുണ്ടായിരുന്ന ജോണ്‍സണ്‍ന്റെ മാതാപിതാക്കളും, എല്ലാ സാഹചര്യങ്ങളെയും വ്യക്തമായി അറിഞ്ഞിരുന്ന സുഹൃത്തുക്കളും അദ്ദേഹത്തെ ആദ്യമൊക്കെ ശക്തമായി എതിര്‍ത്തു. എങ്കിലും, ദൈവം നല്‍കിയ ആ പ്രചോദനത്തെ, ആ ധൈര്യത്തെ അദ്ദേഹം നിരസിച്ചില്ല. തന്റെയും ലിനറ്റിന്റെയും ജീവിതത്തെക്കുറിച്ചുള്ള വ്യക്തമായ പദ്ധതികള്‍ ദൈവത്തിന്റെ പക്കലുണ്ടെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചു.

ലിനറ്റിന്റെ അവസ്ഥ കുറേക്കൂടി വ്യത്യസ്ഥമായിരുന്നു. ചെറുപ്പം മുതല്‍ ഒരു ദൈവവിശ്വാസി ആയിരുന്നെങ്കിലും, കഴിയുമ്പോഴൊക്കെ ദിവ്യബലിയില്‍ പങ്കെടുക്കുമായിരുന്നെങ്കിലും, ജീവിതത്തില്‍ വളരെ അപ്രതീക്ഷിതമായി സംഭവിച്ചേക്കാവുന്ന ഇത്തരം ദുരന്തങ്ങളെ ദൈവഹിതമെന്നറിഞ്ഞു സ്വീകരിക്കുവാനുള്ള ഉറച്ച ബോധ്യമോ, വേദനകള്‍ ദൈവം സ്നേഹിക്കുന്നതിന്റെ അടയാളങ്ങളാണ് എന്ന തിരിച്ചറിവോ അവള്‍ക്കുണ്ടായിരുന്നില്ല.  അതുപോലെതന്നെ, ഒരുപക്ഷെ, താന്‍ സ്വപ്നം കണ്ടതില്‍നിന്നും വിരുദ്ധമായൊരു ജീവിതത്തെ വച്ചുനീട്ടിയ, തന്റെ സങ്കല്‍പ്പങ്ങളില്‍ നിന്നും വ്യത്യസ്തനായ ആ ചെറുപ്പക്കാരനെ ആദ്യമേ തന്നെ അവള്‍ അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല. അത്തരമൊരു അപകടം സംഭവിച്ചില്ലായിരുന്നെങ്കില്‍ പിന്നീടൊരിക്കലും അദ്ദേഹത്തെ കാണുവാന്‍ പോലും ഇടയാകുമായിരുന്നില്ല. ഇത്തരമൊരു സാഹചര്യത്തില്‍, തീര്‍ത്തും നിസ്സഹായാവസ്ഥയില്‍ മനസ്സുകൊണ്ട് അടുപ്പം തോന്നാത്ത ഒരാളുടെയൊപ്പം ഒറ്റപ്പെട്ടൊരു ജീവിതം... അവളുടെ ഹൃദയം ആദ്യ നാളുകളില്‍ ഉരുകുകയായിരുന്നു. അസ്സഹനീയമായ വേദനയില്‍, സ്വന്തം ശരീരത്തിലെ ഒരവയവവും സ്വയം ചലിപ്പിക്കാനാവാത്ത അവസ്ഥയില്‍, അറിഞ്ഞുകൊണ്ട് കണ്ണീരൊഴുക്കുവാന്‍ മാത്രം കഴിയുന്ന നിസ്സഹായാവസ്ഥയില്‍, ലോകത്തില്‍ ഏറ്റവും ശപിക്കപ്പെട്ടവല്‍ താനാണെന്ന് അവള്‍ കരുതി. ഏറ്റവും ദൌര്‍ഭാഗ്യവതി താനാണെന്ന് അവള്‍ കരുതി.

ദൈവം നല്‍കിയ ചങ്കൂറ്റത്തിന്റെ പിന്‍ബലത്തില്‍ മറ്റൊന്നും ചിന്തിക്കാതെ, വലിയൊരു ഉത്തരവാദിത്തത്തെ  സ്വയം ഏറ്റെടുത്തുവെങ്കിലും, തുടര്‍ന്നുള്ള ദിവസങ്ങളില്‍ ജോണ്‍സന്‍ ഏറെ പ്രതിസന്ധികളിലൂടെ കടന്നുപോയി. ചികിത്സകള്‍ക്ക് പുറമേ, സൗകര്യപ്രദമായൊരു താമസസ്ഥലവും, ഒരാളെ ശമ്പളം നല്‍കി നിര്‍ത്തിയുള്ള പരിചരണവും അദ്ദേഹത്തിന് സാധ്യമാവുമായിരുന്നില്ല. ജോലിഭാരത്തിനു പുറമേ, അവള്‍ക്കാവശ്യമായുള്ള പരിചരണങ്ങളും, ശുശ്രൂഷകളുമെല്ലാം താന്‍ തന്നെ ചെയ്യേണ്ട ഘട്ടം വന്നപ്പോള്‍, ജോലി സ്ഥലത്തോട് ചേര്‍ന്നൊരിടം കണ്ടെത്തി അദ്ദേഹം അവളെ അവിടെ താമസിപ്പിച്ചു. അവളുടെ ശരീരത്തിലെ എണ്ണമറ്റ വൃണങ്ങളും, മാരകമായ പരിക്കുകളും ദൈവം നല്‍കിയ പ്രത്യേക കൃപയുടെ വെളിച്ചത്തില്‍ അയാള്‍ മരുന്ന് പുരട്ടി വച്ചുകെട്ടുമ്പോള്‍, അതിനെ മനസ്സുകൊണ്ട് തെല്ലും അംഗീകരിക്കാനാവാതെ കണ്ണീരൊഴുക്കി സ്വയം പഴിച്ച് ലിനറ്റിന്റെ ഏറെ ദിനങ്ങള്‍ കടന്നുപോയി.

തുടര്‍ന്ന്, ഏറെ നാളുകള്‍ കഴിഞ്ഞ് മനം ശാന്തമായി തുടങ്ങിയപ്പോള്‍, അവളുടെ ചിന്തയുടെ രീതികള്‍ മാറി. തന്നെ, ശാന്തനും അക്ഷോഭ്യനുമായി പരിചരിക്കുന്ന, സ്നേഹത്തോടെ ശുശ്രൂഷിക്കുന്ന, അല്‍പ്പം പോലും അസഹ്യതയോ, നിരാശയോ, മറ്റെന്തെങ്കിലും തെറ്റായ ചിന്തകളോ കൂടാതെ തന്റെ ആത്മാവിനെ സ്നേഹിക്കുന്ന ആ ചെറുപ്പക്കാരനെ നിരീക്ഷിച്ചു തുടങ്ങിയപ്പോള്‍, അവളുടെ ജീവിതവീക്ഷണം തന്നെ മാറിത്തുടങ്ങി. സ്വന്തം ജീവിതപങ്കാളിക്ക് ഇത്രമേല്‍ത്തന്നെ ഗൌരവമില്ലാത്ത അനാരോഗ്യാവസ്ഥ പോലും ഉണ്ടായാല്‍ നിഷ്ക്കരുണം ആ വ്യക്തിയെ തള്ളിപ്പറഞ്ഞെക്കാവുന്ന ഈ നാട്ടില്‍, കേവലം, ഒരു വിവാഹാലോചന നടത്തി എന്ന ഒറ്റക്കാരണത്താല്‍ ഒരാളുടെ മുഴുവന്‍ ഉത്തരവാദിത്തവും, ആരും ഏറ്റെടുക്കാന്‍ മടിക്കുന്ന രോഗാവസ്ഥയും ഹൃദയത്തില്‍ സ്വീകരിച്ച ആ ചെറുപ്പക്കാരന്റെ ചിത്രം അവളെ വീണ്ടുംവീണ്ടും ചിന്തിപ്പിച്ചു. തുടര്‍ന്ന് പടിപടിയായി അവള്‍ തന്റെ ആരോഗ്യത്തിന്റെ ഗുരുതരാവസ്ഥകളെ അതിജീവിച്ചുതുടങ്ങി. പുറമെയുള്ള വൃണങ്ങളെല്ലാം കരിഞ്ഞപ്പോഴും ശരീരത്തിന്റെ തളര്‍ച്ച തുടര്‍ന്നെങ്കിലും, അവള്‍ ജോണ്‍സണ് ഒപ്പം ഒരു വ്യക്തമായ ദൈവാനുഭവത്തിലേയ്ക്ക് കടന്നുവന്നു. ദൈവം ജോണ്‍സണ് പകര്‍ന്നുനല്‍കിയ അമൂല്യങ്ങളായ ബോധ്യങ്ങള്‍ അവര്‍ക്കും നല്‍കി. തന്റെ വേദനകളെയും ദുരിതങ്ങളേയും അവള്‍ സ്നേഹിച്ചുതുടങ്ങി. സഹനം ദൈവത്തിന്റെ അമൂല്യസമ്മാനമാണെന്ന് മനസ്സിലാക്കി അവള്‍ ശക്തമായി പ്രാര്‍ത്ഥിക്കാന്‍ ആരംഭിച്ചു. അന്നുമുതല്‍ സഹനത്തിലൂടെ തനിക്ക്‌ ജീവിതത്തെ പഠിപ്പിച്ചു തന്ന ദൈവത്തെ അവള്‍ പ്രകീര്‍ത്തിക്കുന്നു.

തുടര്‍ന്നുള്ള നാളുകളില്‍ ജോണ്‍സണ്‍ന്റെ ജോലി സ്ഥിരമായി. ലിനറ്റിന്റെ വിദേശത്തു ജോലി ചെയ്തിരുന്ന അമ്മ അവള്‍ക്കായി ഒരു കൊച്ചു ഭവനം പണിത് നല്‍കി. അവളുടെ കാര്യങ്ങള്‍ നോക്കാന്‍ തുടര്‍ന്ന് ജോണ്‍സണ്‍ ഒരു ആയയെ നിയമിച്ചു. അവളുടെ വീട്ടുകാരും, ഈ ജീവിതാവസ്ഥകളിലെല്ലാം, മനുഷ്യന്റെ ബാലഹീനതകളിലും, അവരുടെ തീരുമാനങ്ങള്‍ക്കപ്പുറവും പ്രവര്‍ത്തിക്കുന്ന ദൈവത്തെ തിരിച്ചറിഞ്ഞു. ആ നാളുകളിലും ലിനറ്റിന്റെ ചികില്‍സകള്‍ അനുസ്യൂതം തുടരുകയായിരുന്നു. തന്റെ തൊഴിലില്‍നിന്നുള്ള വരുമാനവും, ഒഴിവുസമയങ്ങളില്‍ പറ്റുന്ന ജോലികളെല്ലാം ചെയ്ത് സമാഹരിക്കുന്ന ധനവും ചെലവഴിച്ച് അവളെ അയാള്‍ ചികില്‍സിച്ചുകൊണ്ടിരുന്നു. ഏറെക്കാലത്തെ ചികിത്സകളുടെ ഫലമായി ചെറിയ പുരോഗതികള്‍ അവളുടെ ശരീരത്തില്‍ സംഭവിച്ചു തുടങ്ങി. ഒരിക്കലും തിരിച്ചു വരില്ല എന്ന് ലോകം വിധിയെഴുതിയ ആ ജീവിതത്തില്‍ ദൈവം ഘട്ടംഘട്ടമായി അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. ഇന്ന് അവള്‍ക്ക് കൈ ചലിപ്പിക്കാന്‍ കഴിയുന്നു, കസേരയില്‍ പിടിച്ചിരുത്തിയാല്‍ ഇരിക്കാന്‍ കഴിയുന്നു. ദൈവം ആഗ്രഹിക്കുന്നെങ്കില്‍ തങ്ങളുടെ ജീവിതത്തില്‍ ഇനിയും ഏറെ മാറ്റങ്ങള്‍ സംഭവിക്കും എന്ന ബോധ്യത്തില്‍ അവിടുത്തെ തിരുവിഷ്ടത്തിന് അനുസൃതമായി തങ്ങളുടെ ജീവിതം മുന്നോട്ടുപോകട്ടെ എന്ന പ്രാര്‍ത്ഥനയാണ് അവര്‍ക്കുള്ളത്.

അപകടവും, അതിനെ തുടര്‍ന്നുണ്ടായ വേദനകളുടെയും തിരിച്ചറിവുകളുടെയും ദിനരാത്രങ്ങളും കടന്ന് ഇന്ന് പത്തുവര്‍ഷം പിന്നിട്ടിരിക്കുന്നു. ഈ ഫെബ്രുവരി മൂന്നാം തിയ്യതി മുതല്‍ ലിനറ്റ്‌ ജോണ്‍സണ്‍ന്റെ ഭാര്യകൂടിയാണ്. ദൈവം പത്തുവര്‍ഷം മുമ്പ്‌ നിശ്ചയിച്ചുനല്‍കിയ ജീവിതപങ്കാളിയെ പൂര്‍ണ്ണമായും ജീവിതത്തിലേയ്ക്ക്‌ തിരിച്ചുകൊണ്ടുവരാന്‍ കഴിഞ്ഞു എന്ന ചാരിതാര്‍ത്ഥ്യമാണ് ഇന്ന് ജോണ്‍സണ് ഉള്ളത്. അമൂല്യങ്ങളായ തിരിച്ചറിവുകളിലേയ്ക്ക് മനുഷ്യന് സങ്കല്‍പ്പിക്കാനാവാത്ത വഴികളിലൂടെ അവനെ കൈപിടിച്ച് നടത്തുന്ന ദൈവത്തിന്റെ ദുര്‍ഗ്രഹമായ കാരുണ്യത്തെയോര്‍ത്ത് ലിനറ്റ്‌ പുഞ്ചിരിക്കുന്നു. സ്വര്‍ഗ്ഗീയമായ സന്തോഷത്തെ വെളിപ്പെടുത്തുന്ന നിഷ്കളങ്കമായ ഒരു പുഞ്ചിരി.