ഒരു വാക്ക്....

യഥാര്‍ത്ഥ ക്രിസ്തുദര്‍ശനത്തിനായി ചിന്തിക്കുകയും ആ സന്ദേശം പ്രചരിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു കത്തോലിക്കന്‍. സുവിശേഷസന്ദേശം ലോകമെങ്ങും എത്തിക്കുക എന്നത് ലോകമെങ്ങുമുള്ള ക്രൈസ്തവരുടെ ജീവിതദൌത്യമാണെന്ന തിരിച്ചറിവില്‍ എന്‍റെ തൊഴിലിലൂടെയും ജീവിതത്തിലൂടെയും ഞാന്‍ എന്‍റെ ക്രിസ്തുവിനെ മഹത്വപ്പെടുത്തുന്നു. സ്ഥാപനവല്‍ക്കരണത്തിലൂടെയും, സുവിശേഷവിരുദ്ധമായ നയങ്ങളിലൂടെയും കത്തോലിക്കാ സഭയില്‍ സംഭവിക്കുന്ന അപചയപ്രവണതകള്‍ക്കുള്ള പ്രതിവിധി സഭാംഗങ്ങള്‍ ഏവരും ശരിയായ ബോധ്യത്തിലേക്ക് കടന്നുവരികയാണ്. ശരിയായ വിശ്വാസവും ആത്മീയ കാഴ്ച്ചപ്പാടുകളും സ്വന്തമാക്കുവാന്‍ ഈ ദൈവജനത്തെ പര്യാപ്തരാക്കേണ്ട ചുമതല നാമേവര്‍ക്കുമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു.

Monday, August 20, 2012

തെറ്റായ വഴിയെ നയിക്കപ്പെടുന്നവര്‍

കത്തോലിക്കാസഭയില്‍ കരിസ്മാറ്റിക് നവീകരണത്തിന് ആദ്യമായി ആഹ്വാനം നല്‍കിയത് രണ്ടാം വത്തിക്കാന്‍ കൌണ്‍സില്‍ ആണ്. ആദിമസഭയിലെ ദൈവാനുഭവത്തിന്റെയും ആത്മീയ തീക്ഷ്ണതയുടെയും സത്ഫലങ്ങള്‍ ആധുനിക കാലഘട്ടത്തിലെ വിശ്വാസികള്‍ക്ക് സംലഭ്യമാവുക എന്നതായിരുന്നു ആ ഉദ്യമത്തിന് പിന്നിലെ പ്രേരകം. അത് പൂര്‍ണ്ണ വിജയം കണ്ടു എന്നുതന്നെ പറയാം. പരിശുദ്ധാത്മാവിന്‍റെ വരങ്ങളും, ജ്ഞാനവും തീക്ഷ്ണമായ പ്രാര്‍ത്ഥനയിലൂടെയും, കൂട്ടായ്മയിലൂടെയും സാധാരണ വിശ്വാസികള്‍ക്ക് ധാരാളമായി ലഭിച്ചു. കൂടുതല്‍ പേരിലേക്ക് ഈ സത്ഫലങ്ങളും, ജീവിതശൈലിയും, ഉറച്ച വിശ്വാസവും പകരുന്നതിനായി കരിസ്മാറ്റിക് മുന്നേറ്റങ്ങള്‍ ശക്തിപ്രാപിച്ചു. കേരളസഭയില്‍ ഇത്തരം നേതൃത്വങ്ങള്‍ വളരെ വ്യക്തമായ മാറ്റങ്ങള്‍ സൃഷ്ടിക്കുകയുണ്ടായി. 1986ല്‍ പോട്ടയിലെ വിന്‍സെന്‍ഷ്യന്‍ ആശ്രമത്തിന്‍റെ നേതൃത്വത്തില്‍ ആരംഭം കുറിച്ച് പിന്നീട്‌ വളരെ ശ്രദ്ധ നേടിയ ഡിവൈന്‍ ധ്യാനകേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ കരിസ്മാറ്റിക് നവീകരണ മുന്നേറ്റത്തില്‍ സ്തുത്യര്‍ഹമായ പങ്ക് വഹിച്ചു. 
     ഒട്ടേറെ മാനസാന്തരങ്ങള്‍ക്കും, രോഗസൗഖ്യങ്ങള്‍ക്കും, ജീവിത പരിവര്‍ത്തനങ്ങള്‍ക്കും ഇടയാക്കിയ കരിസ്മാറ്റിക് നവീകരണത്തിന്റെ ഉജ്ജ്വലമായ കാല്‍ നൂറ്റാണ്ട് കേരളസഭയിലും വിശ്വാസികളിലും ഒട്ടേറെമാറ്റങ്ങള്‍ക്കു കാരണമായി. ആരംഭത്തില്‍ ഒറ്റപ്പെട്ട നേതൃത്വങ്ങളും, വിരലിലെണ്ണാവുന്ന പ്രഘോഷകരും മാത്രമായിരുന്നുവെങ്കില്‍, ഇന്ന് എണ്ണമറ്റ സ്ഥാപനങ്ങളും അസംഖ്യം പ്രഘോഷകരും നമുക്ക് ഈ മേഖലയിലുണ്ട്. കാലം ആധുനിക ലോകത്തില്‍ വരുത്തിയിരിക്കുന്ന മാറ്റങ്ങള്‍ കരിസ്മാറ്റിക് - വിശ്വാസ പ്രഘോഷണ മേഖലകളിലും ഏറെ പുരോഗമനങ്ങള്‍ക്ക് കാരണമായിരിക്കുന്നു. ഒട്ടേറെ പ്രസിദ്ധീകരണങ്ങള്‍ക്ക് പുറമേ ടെലിവിഷന്‍ ചാനലുകള്‍, വെബ്സൈറ്റുകള്‍ തുടങ്ങിയ ആധുനിക സങ്കേതങ്ങളും രംഗപ്രവേശം ചെയ്തതോടെ ഇന്നത്തെ വചനപ്രഘോഷണത്തിന്‍റെ മുഖച്ഛായ തന്നെ മാറിയിരിക്കുന്നു. ഇത്തരത്തില്‍ സുശക്തമായിത്തന്നെ വിശ്വാസിസമൂഹത്തില്‍ ഇടപെടുവാന്‍ പ്രഘോഷകര്‍ക്ക് കഴിയുന്നുമുണ്ട്.
     കരിസ്മാറ്റിക് നവീകരണത്തിന്റെ ആദ്യ കാലഘട്ടങ്ങളില്‍ ധ്യാനങ്ങളിലൂടെയും, പ്രാര്‍ത്ഥനാ കൂട്ടായ്മകളിലൂടെയും മാത്രം നിലനിര്‍ത്തപ്പെട്ടിരുന്ന സമൂഹങ്ങളുടെ വിശ്വാസതീക്ഷ്ണത  ഇന്ന് ആധുനിക ഇടപെടലുകളിലൂടെ കൂടുതല്‍ സങ്കീര്‍ണ്ണമായിരിക്കുന്നു. വ്യത്യസ്ഥമായ ശൈലികളിലൂടെയും വിഭിന്നമായ ആശയങ്ങളിലൂടെയും തനതായ രീതികളില്‍ പ്രവര്‍ത്തിക്കുകയും, പ്രഘോഷിക്കുകയും ചെയ്യുന്ന  അനവധി നേതൃത്വങ്ങളാണ് ഇന്നുള്ളത്. പ്രഘോഷണം ആധുനിക യുഗത്തിലേക്ക് കടന്നതോടെ മാധ്യമങ്ങള്‍ക്കും സാങ്കേതിക വിദ്യകള്‍ക്കുമായി ധാരാളം പണം ആവശ്യമായി വരുന്നുണ്ട്. പ്രസിദ്ധീകരണങ്ങള്‍ക്ക് അതില്‍ത്തന്നെ വരുമാന സാധ്യതകള്‍ ഉണ്ടെങ്കില്‍, എത്രയോ മടങ്ങ്‌ അധികം പണചെലവുള്ള ടെലിവിഷന്‍ ചാനലുകള്‍ മിക്കവാറും സൗജന്യസേവനമാണ്. ഇന്ന് ഒരു ടെലിവിഷന്‍ ചാനല്‍ വിജയകരമായി പ്രവര്‍ത്തിക്കണമെങ്കില്‍ പ്രതിമാസം ഒരു കോടി രൂപയോളം ചെലവുണ്ട്. ഭീമമായ മൂലധനവും ഉപകരണങ്ങളുടെ ചെലവുകളും വേറെ. ഇത്തരത്തില്‍ വലിയ സാമ്പത്തിക ബാധ്യതകളും ചില മുന്‍നിര പ്രസ്ഥാനങ്ങളുടെ നിലനില്‍പ്പിന്റെ ഭാഗമായി മാറിയിരിക്കുന്നത് ഒരുതരത്തില്‍ പറഞ്ഞാല്‍ ഒരു വെല്ലുവിളി തന്നെയാണ്. അതോടൊപ്പം, പൂര്‍ണ്ണ അര്‍ത്ഥത്തിലുള്ള ശുശ്രൂഷകര്‍ക്ക് പുറമേ കഴിവുറ്റ പ്രൊഫഷനലുകളും മറ്റു തൊഴിലാളികളും ഈ രംഗത്ത് ഏറെ ആവശ്യമായി വരുന്നതിനാല്‍ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നു. മാനുഷികമായ കണക്കുകൂട്ടലുകള്‍ ഈ രംഗത്ത് കൂടുതലായി വേണ്ടിവരുന്നു എന്നര്‍ത്ഥം. കൂടാതെ, ഏറെപ്പേര്‍ പ്രഘോഷണത്തിനായി മുന്നോട്ടു വന്നിരിക്കുന്നതിനാലും, ഡസന്‍ കണക്കിന് ധ്യാനകേന്ദ്രങ്ങളും മറ്റും നിലനില്‍ക്കുന്നതിനാലും മാനുഷികമായൊരു മാത്സര്യസ്വഭാവം ചിലപ്പോഴെങ്കിലും ദര്‍ശിക്കാവുന്നതാണ്.
      മാധ്യമരംഗത്ത് ശക്തമായ മുദ്ര പതിപ്പിച്ചിരിക്കുന്ന ശാലോം മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ശാലോം ടെലിവിഷന്‍ ആരംഭിച്ചിട്ട് എട്ടു വര്‍ഷം കഴിഞ്ഞിരിക്കുന്നു.  ഒന്നുമില്ലായ്മയില്‍നിന്ന് ഉയര്‍ന്നുവന്നു തീക്ഷ്ണതയോടെ നിലനില്‍ക്കുന്ന ശാലോം ടെലിവിഷന്‍ അടുത്തകാലത്തായി ചില വെല്ലുവിളികളെ നേരിടുന്നതായി സൂചനയുണ്ട്. സമാന മേഖലയില്‍ തന്നെ ഉയര്‍ന്നുവന്നിട്ടുള്ള പ്രസ്ഥാനങ്ങളുടെ മാത്സര്യബുദ്ധിയും, പ്രചാരണങ്ങളും ചില ഘട്ടങ്ങളില്‍ ശലോമിന് തിരിച്ചടിയാകുന്നതായി കാണുന്നുണ്ട്.
     മാനുഷികമായി ചിന്തിച്ചാല്‍ പ്രസ്ഥാനങ്ങളുടെയും, സംരംഭങ്ങളുടെയും നിലനില്‍പ്പിന് അടിസ്ഥാനമായി കാണാവുന്ന സാമ്പത്തിക ഭദ്രത എന്ന ഘടകത്തിന് ആത്മീയ കാഴ്ചപ്പാടില്‍ വലിയ സ്ഥാനമില്ല. ആത്മീയ മേഖലയിലെ ഇടപെടലുകളുടെയും, നിലനില്‍പ്പിന്റെയും അടിസ്ഥാനം ദൈവപരിപാലനയാണെന്ന വലിയ സത്യം തന്നെയാണ് കാരണം. ആത്മീയമായി ചിന്തിക്കാന്‍ തുടങ്ങുന്ന ഏതൊരു വ്യക്തിയുടെയും തിരിച്ചറിവുകളില്‍പെടുന്നതാണ് ഇത്. പക്ഷെ, കരിസ്മാറ്റിക് നവീകരണത്തിന് ചുക്കാന്‍ പിടിക്കുന്നു എന്ന് അവകാശപ്പെടുന്ന നേതൃത്വങ്ങള്‍ മറിച്ചുള്ള മാതൃക നല്‍കിയാല്‍ അവരെ ഉറ്റുനോക്കുന്ന വിശ്വാസിസമൂഹങ്ങള്‍ തെറ്റായ വഴിയെ നയിക്കപ്പെടുമെന്ന് തീര്‍ച്ച.
     അടുത്ത നാളുകളില്‍ കേരളത്തിലെ ഒരു പ്രധാനപ്പെട്ട ധ്യാനകേന്ദ്രത്തിന്‍റെ നേതൃത്വത്തില്‍ ഇംഗ്ലണ്ടില്‍ വച്ച് നടന്ന ഒരു കരിസ്മാറ്റിക്  കണ്‍വെന്‍ഷനെക്കുറിച്ച് കേട്ടിരുന്നു. ആര്‍ഭാടപൂര്‍ണ്ണമായൊരു റിസോര്‍ട്ടില്‍വച്ച് ആളൊന്നിന് 12500ഓളം ഇന്ത്യന്‍ രൂപ ഫീസ്‌ വാങ്ങിയാണ് രണ്ടു ദിവസത്തെ ആ കണ്‍വെന്‍ഷന്‍ നടത്തപ്പെട്ടതത്രേ. അത് നേരിട്ട് കാണാനിടയായ ഒരു വൈദികന്‍ തന്നെ ആ വിവരം പങ്കുവച്ചപ്പോള്‍ ഏറെ അപാകതകള്‍ അദ്ദേഹം ചൂണ്ടിക്കാണിക്കുകയുണ്ടായി. പുതുതായി ആരംഭിച്ച തങ്ങളുടെ ടെലിവിഷന്‍ ചാനലിനെ പ്രമോട്ട് ചെയ്യുകയായിരുന്നത്രേ ആ കണ്‍വെന്‍ഷന്‍റെ പ്രധാന അജന്‍ഡ! വെറുതെ ടിവി ഓണ്‍ ചെയ്ത് പ്രസ്തുത ചാനല്‍ വച്ചിരിക്കയാല്‍ ലഭിച്ച അനുഗ്രഹങ്ങളും, വയ്ക്കാതെ പോയതിനാല്‍ സംഭവിച്ച നഷ്ടങ്ങളുമടക്കം ഏറെ അനുഭവവിവരണങ്ങള്‍ അതുസംബന്ധിച്ച് കേള്‍ക്കുകയുണ്ടായി എന്നും അദ്ദേഹം പറഞ്ഞു.
      ഈ രീതിയിലുള്ള പ്രവര്‍ത്തനങ്ങളും, പ്രചാരണങ്ങളും കൊണ്ട് ആവശ്യത്തിലധികം പണവും, പ്രചാരവും നേടിയെടുക്കാന്‍ കഴിഞ്ഞേക്കാം. പക്ഷെ, മഹത്തായ കരിസ്മാറ്റിക് നവീകരണ രംഗത്ത് അപചയം സംഭവിക്കുകയും, വിശ്വാസികള്‍ കൂട്ടത്തോടെ തെറ്റിദ്ധരിക്കപ്പെടുകയും, അബദ്ധധാരണകളില്‍ നിപതിച്ച് ആത്മീയാന്ധരായി മാറുകയുമാണ് ചെയ്യുന്നതെന്ന് അവര്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു.
     ഇടവകകളുടെയും, സംഘടനകളുടെയും, സഭാസ്ഥാപനങ്ങളുടെയും പേരിലാണെങ്കില്‍പോലും ഭൌതികസ്വത്ത് സമ്പാദനത്തിനായി ഇത്തരം മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നതും ഇന്ന് പതിവാണ്. അതാതു കാലഘട്ടങ്ങളില്‍ ഏറ്റവും ജനപ്രീതിയുള്ള പ്രഘോഷകരെ ഉപയോഗിച്ച് വിപുലമായ കണ്‍വെന്‍ഷനുകള്‍ നടത്തി വലിയരീതിയില്‍ ധനസമാഹരണം നടത്തുന്നത് സാധാരണം. അത്, ധാരാളം സ്വത്തുള്ള പള്ളികള്‍ക്ക് കൂടുതല്‍ വാങ്ങിക്കൂട്ടാനും, ഓഡിറ്റോറിയം പുതുക്കി പണിയാനുമൊക്കെയാകുമ്പോള്‍ തീര്‍ച്ചയായും അപലപനീയമാണ്. ഇത്തരം പ്രവൃത്തികള്‍ ഒരു വിഭാഗം വിശ്വാസികളിലും, പുറത്തുള്ളവരിലും അതൃപ്തി ഉളവാക്കാനിടയാക്കുന്നു. ഇത്തരത്തില്‍, ഏറെ പരിണിതഫലങ്ങള്‍ക്കിടയിലും, അതിനും മേലെ നാം ചിന്തിക്കേണ്ട മറ്റൊന്നുണ്ട്. കരിസ്മാറ്റിക് നവീകരണത്തെ മുന്‍നിര്‍ത്തി തെറ്റായി നയിക്കപ്പെടുന്ന ഒരു വിഭാഗം വിശ്വാസികള്‍... ഭൌതികകാര്യസാധ്യപ്രധാനമായ, മായം കലര്‍ന്ന ആത്മീയ കാഴ്ചപ്പാടുകളുടെ വക്താക്കളായി അവര്‍ മാറുന്നു. അതുപോലെതന്നെ, മറ്റൊരു വിഭാഗം മാനസികമായി വിശ്വാസജീവിതത്തില്‍നിന്നും ആത്മീയബോധ്യങ്ങളില്‍നിന്നും അകലുന്നു.
      ഓരോ വിശ്വാസികളും തങ്ങളുടെ ബോധ്യങ്ങളുടെ പിന്‍ബലത്തില്‍ ഉറച്ച ആത്മീയ കാഴ്ചപ്പാടുകളിലേക്കും, അതിന്‍റെ വെളിച്ചത്തില്‍ കളങ്കമില്ലാത്ത ക്രിസ്തീയ ജീവിതശൈലിയിലേക്കും എത്തിച്ചേരേണ്ടതുണ്ട്. ഈ സമൂഹത്തിന്‍റെ ആത്മീയ മേഖലയില്‍ പോലും കണ്ടെത്താന്‍ കഴിയുന്ന ദുര്‍മാതൃകകളെ തിരിച്ചറിയാനും പ്രതിരോധിക്കാനുമുള്ള കൃപാവരവും ജ്ഞാനവും നാമോരോരുത്തരും പ്രാര്‍ത്ഥനയിലൂടെ നേടേണ്ടിയിരിക്കുന്നു. കരിസ്മാറ്റിക് മേഖലയിലെ ഇത്തരം ദുഷ്പ്രവണതകളെ ഫലപ്രദമായി ചെറുക്കുവാനും തിരുത്തുവാനും കെസിബിസി യുടെ കീഴില്‍ കരിസ്മാറ്റിക് മുന്നേറ്റത്തിന്റെ മേല്‍നോട്ടത്തിനായി രൂപംകൊണ്ട കേരളാ സര്‍വീസ് ടീം (KST) കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. സഭാംഗങ്ങളുടെ കൂട്ടായ പ്രാര്‍ത്ഥനയും പ്രവര്‍ത്തനങ്ങളും കാര്യക്ഷമമായ നേതൃത്വവും, മാര്‍ഗ്ഗനിര്‍ദ്ദേശവും ഉണ്ടെങ്കിലേ ഈ പ്രതിസന്ധിഘട്ടത്തെ അതിജീവിക്കാന്‍ കേരളസഭക്ക് കഴിയൂ.

No comments:

Post a Comment