ഒരു വാക്ക്....

യഥാര്‍ത്ഥ ക്രിസ്തുദര്‍ശനത്തിനായി ചിന്തിക്കുകയും ആ സന്ദേശം പ്രചരിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു കത്തോലിക്കന്‍. സുവിശേഷസന്ദേശം ലോകമെങ്ങും എത്തിക്കുക എന്നത് ലോകമെങ്ങുമുള്ള ക്രൈസ്തവരുടെ ജീവിതദൌത്യമാണെന്ന തിരിച്ചറിവില്‍ എന്‍റെ തൊഴിലിലൂടെയും ജീവിതത്തിലൂടെയും ഞാന്‍ എന്‍റെ ക്രിസ്തുവിനെ മഹത്വപ്പെടുത്തുന്നു. സ്ഥാപനവല്‍ക്കരണത്തിലൂടെയും, സുവിശേഷവിരുദ്ധമായ നയങ്ങളിലൂടെയും കത്തോലിക്കാ സഭയില്‍ സംഭവിക്കുന്ന അപചയപ്രവണതകള്‍ക്കുള്ള പ്രതിവിധി സഭാംഗങ്ങള്‍ ഏവരും ശരിയായ ബോധ്യത്തിലേക്ക് കടന്നുവരികയാണ്. ശരിയായ വിശ്വാസവും ആത്മീയ കാഴ്ച്ചപ്പാടുകളും സ്വന്തമാക്കുവാന്‍ ഈ ദൈവജനത്തെ പര്യാപ്തരാക്കേണ്ട ചുമതല നാമേവര്‍ക്കുമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു.

Sunday, August 19, 2012

അവന്‍ നിങ്ങളോട് പറയുന്നത് ചെയ്യുവിന്‍. യോഹ;2/5

     കത്തോലിക്കാസഭയുടെ വിശ്വാസപാരമ്പര്യങ്ങളില്‍ ഒഴിച്ചുകൂടാനാവാത്തതാണ് പരിശുദ്ധ കന്യാമറിയത്തോടുള്ള ഭക്തി. കുരിശില്‍ കിടക്കുമ്പോള്‍ യോഹന്നാനിലൂടെ ലോകത്തിനുമുഴുവന്‍ അമ്മയായി ഈശോ നല്‍കിയ ദിവ്യജനനി എക്കാലത്തുമുള്ള സകലര്‍ക്കും സ്വര്‍ഗീയ മധ്യസ്ഥയാണ്. ഈ മഹനീയമായ മാധ്യസ്ഥം ഈ ലോകജീവിതത്തില്‍ വിശ്വാസസ്ഥിരതയോടെ മുന്നേറുവാന്‍ നമ്മെ ശക്തരാക്കുന്നു.
     പരസ്യജീവിത കാലത്ത് ഈശോ ആദ്യം പ്രവര്‍ത്തിക്കുന്ന അത്ഭുതമാണ് കാനായില്‍ വെള്ളം വീഞ്ഞാക്കിയത്. അവിടെ പരിശുദ്ധ കന്യാമറിയത്തിന്‍റെ ഇടപെടല്‍ വലിയ അപമാനത്തില്‍നിന്നും ആ കുടുംബത്തെ സംരക്ഷിക്കുന്നതായി നാം കാണുന്നു. എന്ത് ചെയ്യണമെന്നറിയാതെ നിന്ന പരിചാരകരോട് പരിശുദ്ധ അമ്മ പറയുന്നത്, "അവന്‍ നിങ്ങളോട് പറയുന്നത് ചെയ്യുവിന്‍" എന്നാണ്. തന്‍റെ ശക്തമായ മധ്യസ്ഥസഹായത്തിലൂടെ ഇടപെട്ടെങ്കിലും, ഈശോയുടെ വാക്കുകള്‍ ശ്രവിച്ച് അതിനനുസൃതമായി പ്രവര്‍ത്തിക്കുവാന്‍ അമ്മ അവരോട് ആവശ്യപ്പെടുന്നു. ഇന്ന് നമ്മുടെ ജീവിത പ്രതിസന്ധികളിലും ഇടപെടുവാന്‍ സന്നദ്ധയായ പരിശുദ്ധ അമ്മ നമ്മെയും നയിക്കുന്നത് ഈശോയിലേക്കാണ്. ഈശോയിലേക്ക് തിരിയുവാന്‍ നമ്മെ പഠിപ്പിക്കുന്ന പരിശുദ്ധ അമ്മ, അവിടുത്തെ വാക്കുകള്‍ ശ്രവിക്കുവാനും, അതനുസരിച്ച് പ്രവര്‍ത്തിക്കുവാനും നമ്മെ ആഹ്വാനം ചെയ്യുന്നു.
     കത്തോലിക്കാസഭ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തിയിട്ടുള്ള സകല മഹാത്മാക്കളും പരിശുദ്ധ കന്യകയോട്‌ ചേര്‍ന്ന് നിന്നവരായിരുന്നു. വിശ്വാസത്തിന്‍റെയും വിശുദ്ധിയുടെയും പൂര്‍ണതയിലേയ്ക്ക് നമ്മെ ആനയിക്കുവാന്‍ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥസഹായം നമ്മെ പര്യാപ്തരാക്കുന്നു.
"പരിശുദ്ധ അമ്മയുടെ സഹായം കൂടാതെ വിശുദ്ധി നേടാന്‍ ആഗ്രഹിക്കുന്നത് ചിറകില്ലാതെ പറക്കാന്‍ ആഗ്രഹിക്കുന്നതുപോലെയാണ്" എന്ന് പീയൂസ് പന്ത്രണ്ടാമന്‍ പാപ്പ പറയുന്നു. ഈ വാക്കുകള്‍ പരിശുദ്ധ കന്യകയ്ക്ക് നാം ജീവിതത്തില്‍ നല്‍കേണ്ട സ്ഥാനം എന്തെന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
     നമ്മുടെ സംരക്ഷണത്തിന് സദാ സന്നദ്ധയായ പരിശുദ്ധ അമ്മ എല്ലായ്പ്പോഴും നമ്മെ തന്നോട് ചേര്‍ത്ത് നിര്‍ത്തുവാന്‍ ആഗ്രഹിക്കുന്നു. ജപമാലഭക്തിയുടെ പ്രാധാന്യം പല അവസരങ്ങളിലും പലര്‍ക്കും മുന്നില്‍ മാതാവ് വെളിപ്പെടുത്തിയിട്ടുണ്ട്. ദുഷ്ടശക്തികളെയും, പ്രലോഭനങ്ങളെയും എതിര്‍ക്കുവാനും വിജയം നേടുവാനും ജപമാല നമ്മെ സഹായിക്കുന്നു. തന്‍റെ അമ്മയെ ഏറ്റവുമധികം സ്നേഹിക്കുന്ന ഈശോ ആ മാധ്യസ്ഥത്തില്‍ നമുക്ക് എന്തും സാധിച്ചുതരും. "ഈശോ സ്നേഹിക്കുന്നതിനേക്കാള്‍ ഏറെ പരിശുദ്ധ അമ്മയെ സ്നേഹിക്കുവാന്‍ മനുഷ്യര്‍ക്കാര്‍ക്കും സാധിക്കില്ല" എന്ന് വി. മാക്സിമില്ല്യന്‍ കോള്‍ബേ പറയുന്നു. "അമലോല്‍ഭവ മാതാവിന് മാത്രമാണ് സാത്താനെ പരാജയപ്പെടുത്താനുള്ള വരം ദൈവം നല്‍കിയിട്ടുള്ളതെന്നും അദ്ദേഹം പറയുന്നുണ്ട്.
     ദിവ്യകാരുണ്യഈശോയോട് നമ്മെ കൂടുതല്‍ അടുപ്പിക്കുകയാണ് പരിശുദ്ധ അമ്മ ചെയ്യുന്നത്. വിശുദ്ധകുര്‍ബ്ബാനയില്‍ കൂടുതല്‍ ഭക്തിയോടെ പങ്കുചേരാനും, അതിനനുസൃതമായ ജീവിതം നയിക്കുവാനും പരിശുദ്ധഅമ്മ നമ്മെ ആഹ്വാനം ചെയ്യുന്നു.
     എക്കാലത്തുമുള്ള മനുഷ്യരുടെ രക്ഷക്കുവേണ്ടി ഈശോ മനുഷ്യനായി ഈ ലോകത്തില്‍ അവതരിച്ചു. അവിടുത്തെ രക്ഷയില്‍ ഏവരും പങ്കാളികളാവുന്നതിനായി കൂദാശകള്‍ സ്ഥാപിക്കപ്പെട്ടു. കൂദാശകളിലൂടെ ലഭിക്കുന്ന വരപ്രസാദം നമ്മെ പരിശുദ്ധനായ ദൈവത്തിന്‍റെ വിശുദ്ധിയോട് ചേര്‍ത്തുനിര്‍ത്തുന്നു. പക്ഷെ, മാനുഷികമായ ഏറെ പരിമിതികളും പ്രതിസന്ധികളും എല്ലായ്പ്പോഴും നമുക്ക് തടസ്സമായി മാറുന്നുണ്ട്. ഈ അവസ്ഥയില്‍, ദിവ്യകാരുണ്യത്തിന് അനുയോജ്യമായൊരു കൂദാശാജീവിതം നയിക്കുവാന്‍ നമ്മെ സഹായിക്കുന്നത് പരിശുദ്ധ അമ്മയാണ്. അമ്മയുടെ മാധ്യസ്ഥസഹായവും, സാത്താനെയും അവന്‍റെ പ്രലോഭനങ്ങളെയും തോല്‍പ്പിക്കുവാനുള്ള കഴിവും നമ്മെ അന്തിമവിജയത്തിലെത്തിക്കാന്‍  പര്യാപ്തരാക്കുന്നു.
     ദിവ്യകാരുണ്യഈശോയോട് നമ്മെ ചേര്‍ത്തുനിര്‍ത്തുന്ന മാതൃസ്നേഹമാണ് പരിശുദ്ധ അമ്മ. "അവന്‍ നിങ്ങളോട് പറയുന്നത് ചെയ്യുവിന്‍" എന്നതാണ് അമ്മയ്ക്ക് നമ്മോട് പറയുവാനുള്ളത്. ദൈവവചനത്തോടുള്ള വലിയ വിധേയത്വമാണ് അമ്മയെ ദൈവത്തിന് ഏറ്റവും പ്രിയങ്കരിയാക്കി മാറ്റിയത്. അതുവഴി, എക്കാലത്തുമുള്ള സകല ജനതക്കും ആമ്മയായിരിക്കുക എന്ന സവിശേഷമായ സ്ഥാനവും പരിശുദ്ധ കന്യകയ്ക്ക് ലഭിച്ചു. നമ്മുടെ അമ്മയായി ഈശോനാഥനോടൊപ്പം സ്വര്‍ഗ്ഗത്തില്‍ ആയിരിക്കുന്ന അവിടുത്തെ മാധ്യസ്ഥസഹായം എക്കാലവും നമുക്ക് ഏറ്റവും വലിയ ശക്തിയാണ്. ഈ തിരിച്ചറിവില്‍, അമ്മയോട് ചേര്‍ന്ന് വിശുദ്ധിക്കായി നമുക്ക് അഭിലഷിക്കാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ...

No comments:

Post a Comment