ഇന്നത്തെ സാമൂഹിക ചുറ്റുപാടുകളില്‍, വിശ്വാസജീവിതത്തില്‍ ഓരോ ക്രൈസ്തവനും അഭിമുഖീകരിക്കുന്ന ഒരുപാട് പ്രതിസന്ധികളുണ്ട്. പ്രത്യേകമായും, സാമ്പത്തികവും ആരോഗ്യപരവുമായ സങ്കീര്‍ണ്ണ പ്രശ്നങ്ങള്‍ ഏറെ ചോദ്യങ്ങള്‍ നമ്മില്‍ ഉയര്‍ത്തിയേക്കാം. കണ്ണുനീരിന്‍റെയും, തകര്‍ച്ചകളുടെയും ആത്മീയാര്‍ത്ഥം ഗ്രഹിക്കുവാന്‍ പലപ്പോഴും നമുക്ക് കഴിയുന്നതുമില്ല. ദൈവത്തിനു മുന്നില്‍ എല്ലായ്പ്പോഴും നാം ഒരു കാന്‍വാസ് ആണ് എന്നത് ഒരു യാഥാര്‍ഥ്യമാണ്. ദുഃഖത്തിന്റെയും സന്തോഷത്തിന്റെയും പലവിധ വര്‍ണ്ണങ്ങള്‍ക്കൊണ്ടാണ് അവിടെ ചിത്രം എഴുതപ്പെടുന്നത്. ദൈവാശ്രയബോധവും വിധേയത്വവും മാത്രമാണ് അതില്‍ നമ്മുടെ സംഭാവനകള്‍. പൂര്‍ണ്ണമായി ദൈവത്തിന് തങ്ങളെത്തന്നെ വിട്ടുകൊടുക്കുവാന്‍ മനസ്സാകുന്നവര്‍ തങ്ങളുടെ ജീവിതത്തെ ഏറ്റവും മനോഹരമാക്കി തീര്‍ക്കുന്നു.
സമ്മിശ്ര വികാരങ്ങളുടെയും രുചിഭേദങ്ങളുടെയും സങ്കീര്‍ണ്ണ സംയോജനം തന്നെയായ ഓരോ ജീവിതത്തിലും നന്മതിന്മകള്‍ക്കും, സുഖദുഃഖങ്ങള്‍ക്കും തുല്യ പ്രസക്തിയാണ് ഉള്ളത്. സുഖത്തിന്റെയും സന്തോഷത്തിന്റെയും മാഹാത്മ്യവും വിലയും തിരിച്ചറിയണമെങ്കില്‍ അവിടെ ദുഃഖവും തകര്‍ച്ചകളും കൂടിയേ തീരൂ. പണത്തിനുവേണ്ടി കഷ്ടപ്പെടുകയും, ദാരിദ്ര്യം അനുഭവിക്കുകയും ചെയ്തിട്ടുള്ള മുന്‍തലമുറയുടെ ജീവിത കാഴ്ചപ്പാടുകളും, നിലപാടുകളും പുതിയ തലമുറയുടെതില്‍നിന്ന് തികച്ചും വ്യത്യസ്ഥമായതിനുപിന്നില്‍ മേല്‍പറഞ്ഞതുപോലെ ഏറെ അനുഭവപാഠങ്ങളുടെയും വിശ്വാസജീവിതത്തിന്റെയും പിന്‍ബലമുണ്ട്.
പ്രശ്നങ്ങളുടെയും, തകര്‍ച്ചകളുടെയും അനുഭവ തീക്ഷ്ണതയ്ക്ക് പിന്നില്‍ മനഃശാസ്ത്രപരമായ ചില വസ്തുതകളുമുണ്ട്. എന്തിന്റെയും താരതമ്യവിശകലനം മനുഷ്യന്‍റെ ഉപബോധമനസ്സിന്‍റെ അടിസ്ഥാനപരമായ ഒരു പ്രക്രിയയാണ്. സുഖ-ദുഃഖങ്ങളുടെയും സംതൃപ്തിയുടെയും തുടങ്ങി എന്തിന്റെയും അനുഭവതീക്ഷ്ണതയെ നിശ്ചയിക്കുന്നത് ഈ താരതമ്യവിശകലനമാണ്. ഈ പ്രക്രിയയെ പരമാവധി പോസിറ്റീവ് ആക്കിയെടുക്കുവാന്‍ നാം പരിശ്രമിക്കേണ്ടതുണ്ട്. സാധാരണയായി ഒരു ശരാശരി വ്യക്തി തന്‍റെ സുഖ-സൗകര്യങ്ങളെയും, സന്തോഷത്തെയും, സംതൃപ്തിയെയും വിലയിരുത്തുവാന്‍ താരതമ്യമാനകമായി സ്വീകരിക്കുന്നത് തന്‍റെ സങ്കല്‍പ്പത്തില്‍ ഒരു പടി മേലെ നില്‍ക്കുന്നരുടെ അനുഭവങ്ങള്‍ ആയിരിക്കും. അതുപോലെ തന്നെ, വേദനയുടെയും കണ്ണീരിന്റെയും കാര്യത്തില്‍, അല്‍പ്പമെങ്കിലും മെച്ചപ്പെട്ട അവസ്ഥയില്‍ ഉള്ളവരുടെയും. ഈ രണ്ട് ഘട്ടത്തിലും അസംതൃപ്തിയും കണ്ണുനീരും ആയിരിക്കും ഫലം എന്ന് പറയേണ്ടതില്ലല്ലോ. അതേസമയം, വേദനിക്കുന്നവര്‍ തന്‍റെ ചുറ്റുപാടുമുള്ള തന്നെക്കാള്‍ എത്രയോ അധികം വേദനിക്കുന്നവരിലെയ്ക്ക് ശ്രദ്ധതിരിക്കുമ്പോള്‍ ആ ദുഃഖം ലഘൂകരിക്കപ്പെടുന്നു. തന്‍റെ അവസ്ഥകളില്‍ അസംതൃപ്തി അനുഭവിക്കുന്നവന്‍ പരിതാപകരമായ ചുറ്റുപാടുകളില്‍ ജീവിക്കുന്ന ചുറ്റുപാടുമുള്ളവരിലേയ്ക്ക് ശ്രദ്ധതിരിച്ചാല്‍ സംതൃപ്തി താനേ അനുഭവവേദ്യമാവും.
നാമോരോരുത്തര്‍ക്കും നല്‍കപ്പെടുന്നത് നമുക്ക് വഹിക്കാനാവുന്ന കുരിശും, അതിജീവിക്കാനാവുന്ന തകര്‍ച്ചകളുമാണ്. വ്യത്യസ്ഥമായി അനുഭവപ്പെടുന്നെങ്കില്‍ പലപ്പോഴും അതിനുകാരണം മേല്‍പ്പറഞ്ഞ താരതമ്യവിശകലനമാണ്. "ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ തന്നെത്തന്നെ പരിത്യജിച്ച് അനുദിനം തന്‍റെ കുരിശുമെടുത്തുകൊണ്ട് എന്നെ അനുഗമിക്കട്ടെ"
(ലൂക്ക:14/27).
No comments:
Post a Comment