"ദൈവത്തെ സ്നേഹിക്കുന്നവര്‍ക്ക്, അവിടുത്തെ പദ്ധതിയനുസരിച്ച് വിളിക്കപ്പെട്ടവര്‍ക്ക് അവിടുന്ന് സകലവും നന്മയ്ക്കായി പരിണമിപ്പിക്കുന്നുവെന്ന് നമുക്കറിയാമല്ലോ." റോമാ - 8/28
2010 മെയ്മാസം 28- ന്, തൃശ്ശൂര്‍ ടൌണിലുള്ള ഓഫീസില്‍നിന്നും താമസസ്ഥലത്തേയ്ക്ക് മോട്ടോര്‍സൈക്കിളില്‍ പോവുകയായിരുന്നു ഞാന്‍. യാത്രാമധ്യേ എവിടെയോവച്ച് ഇരുള്‍ വീണ ബോധം വീണ്ടെടുക്കുമ്പോള്‍ ഞാന്‍ ഒരു ഹോസ്പിറ്റലിന്‍റെ ട്രോമകെയര്‍ ഐസിയുവില്‍ ആയിരുന്നു. ഡ്രിപ്പും, ഓക്സിജന്‍ മാസ്കും ഉണ്ട്. ശരീരത്തില്‍ ഘടിപ്പിച്ചിരിക്കുന്ന കേബിളുകള്‍ എന്തോ മെഷീനിലേക്ക് പോയിരിക്കുന്നു. എന്താണ് സംഭവിച്ചതെന്ന് എനിക്കൊരെത്തുംപിടിയും കിട്ടിയില്ല. നേരെ മുന്നില്‍ കാണുന്നത് തലയില്‍ മുഴുവന്‍ വെളുത്ത ബാന്‍ഡേജ് ചുറ്റി വായിലൂടെ ട്യൂബും, ദേഹം മുഴുവന്‍ കേബിളുകളും ഘടിപ്പിച്ച് ബോധരഹിതനായി കിടക്കുന്ന ഒരാള്‍. വലതുവശത്ത് കാഴ്ചയില്‍ വലിയ കുഴപ്പമില്ലാത്ത രീതിയില്‍ ബെഡ്ഡില്‍ കിടക്കുന്ന മറ്റൊരാള്‍. ഡോറിന്റെ ചില്ലുഗ്ലാസ്സിലൂടെ പുറത്തുനില്‍ക്കുന്ന ചില പരിചിതമുഖങ്ങളെ തിരിച്ചറിഞ്ഞു. പക്ഷെ, ആരെയും അടുത്ത് കാണാന്‍ അനുവാദമുണ്ടായിരുന്നില്ല. ഹോസ്പിറ്റല്‍ ഏതാണെന്ന് നഴ്സിനോട് അന്വേഷിച്ചു. ഷൊര്‍ണൂര്‍റോഡിലുള്ള ദയ ഹോസ്പിറ്റലാണ്.
രണ്ട് ദിവസംകൂടി കഴിഞ്ഞ് റൂമിലേക്ക് മാറ്റിയപ്പോഴാണ് സംഭവിച്ചതെന്താണെന്ന് ഏകദേശരൂപം കിട്ടുന്നത്. ബൈക്കില്‍ പോവുകയായിരുന്ന ഞാന്‍ കുറ്റൂര്‍ എന്ന സ്ഥലത്ത് എത്തിയപ്പോള്‍ ഒരു ജങ്ങ്ഷനില്‍ വച്ച് മുന്നിലുണ്ടായിരുന്ന ഒരു കാറില്‍ ഇടിക്കുകയായിരുന്നത്രേ. പതുക്കെ പോവുകയായിരുന്ന ആ കാറിനെ മറികടക്കുവാന്‍ ഞാന്‍ ശ്രമിക്കുന്നതിനിടെ യാതൊരു മുന്നറിയിപ്പും കൂടാതെ ഡ്രൈവര്‍ വലത്തോട്ട് തിരിക്കുകയായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സാമാന്യം വേഗതയിലായിരുന്ന എന്‍റെ ബൈക്ക് ആ കാറില്‍ ഇടിച്ച്, ഞാന്‍ അതിന് മുകളിലൂടെ തെറിച്ച് അല്‍പ്പം മാറി സ്ഥിതിചെയ്തിരുന്ന മതിലില്‍ ചെന്ന് ഇടിച്ച് ഒരു ഓടയിലേക്ക് വീഴുകയായിരുന്നു. പരിക്ക് തലയ്ക്ക് ആയിരുന്നതിനാല്‍ ഓര്‍മ്മ പൂര്‍ണ്ണമായും തന്നെ നഷ്ടപ്പെടുകയാണ് ഉണ്ടായത്. ആ കവലയില്‍ തന്നെയുള്ള ഒരു റേഷന്‍കടയുടെ ഉടമസ്ഥനായ ആന്‍റോ എന്നയാളാണ് എന്നെ എടുത്ത് ഹോസ്പിറ്റലില്‍ എത്തിച്ചത്. ഹെല്‍മറ്റ് വച്ചിരുന്നിട്ടും ഹെഡ്ഇഞ്ച്വറി ആയ എന്നെ ആ സമയത്ത് എത്തിച്ചിരുന്നില്ലെങ്കില്‍ രക്ഷിക്കാനാവുമായിരുന്നില്ല എന്ന് ഡോക്ടര്‍ പിന്നീട് പറഞ്ഞു.
ഹോസ്പിറ്റലില്‍നിന്ന് ഡിസ്ചാര്‍ജ് ആയി അപകടം സംഭവിച്ച വഴിയിലൂടെ പോയപ്പോള്‍, അപകടം നടന്ന സ്ഥലവും, ഞാന്‍ ചെന്ന് വീണ ഭാഗവും കണ്ട് ഏവരും വിസ്മയിച്ചു. അത്തരം ഒരു അപകടം അവിടെ നടന്നാല്‍ രക്ഷപെടാനുള്ള സാധ്യത വളരെ വിരളം. ഒരു കറന്റ്പോസ്റ്റിനും കരിങ്കല്‍കൂട്ടത്തിനും ഇടയിലാണ് ഞാന്‍ ചെന്ന് വീണ സ്ഥലം. അല്‍പ്പം മാറിയിരുന്നെങ്കില്‍...! ഇപ്പോള്‍, ഹെഡ്ഇഞ്ച്വറി മൂലം സംഭവിച്ച ചില പ്രശ്നങ്ങളാല്‍ കുറച്ചുകാലം വിശ്രമം വേണം എന്നതും, ചെറിയ ചില പോറലുകളും ഒഴിച്ചാല്‍ മറ്റുപ്രശ്നങ്ങള്‍ ഒന്നുംതന്നെയില്ല.
ഇപ്പോള്‍ തിരിഞ്ഞു നോക്കുമ്പോള്‍, ഈ അപകടം എന്‍റെ ജീവിതത്തില്‍ വളരെ വലിയ മാറ്റങ്ങളാണ് വരുത്തിയതെന്ന് വ്യക്തമാകുന്നു. ഇടയ്ക്കെന്നോ കൈവിട്ടുപോയ ലക്ഷ്യബോധത്തിലേക്ക് തിരിച്ചെത്താന്‍, കൂടുതല്‍ ചിന്തിക്കാന്‍, പ്രവര്‍ത്തിക്കാന്‍... ഇതിനെല്ലാമുള്ള ഊര്‍ജ്ജം എനിക്ക് നല്‍കിയത് ആ സംഭവമായിരുന്നു. ഫ്രീലാന്‍സ് ആയി വാണിജ്യദൃശ്യമാധ്യമരംഗത്ത് പ്രവര്‍ത്തിച്ചിരുന്ന ഞാന്‍ ആ ഒരിടക്കാലത്തിനുശേഷം കേരളസഭയുടെ അഭിമാനമായ ശാലോം ടെലിവിഷന്‍റെ ഭാഗമായി മാറി. ദൈവത്തിന്‍റെ പദ്ധതിയനുസരിച്ച് വിളിക്കപ്പെട്ട എന്നിലൂടെ ശക്തമായ ഇടപെടലുകള്‍ അവിടുന്ന് ഈ സമൂഹത്തില്‍ നടത്തുന്നത് ഞാന്‍ തിരിച്ചറിയുന്നു. ആ ഒരപകടം എന്‍റെ ജീവിതത്തില്‍ നടന്നിരുന്നില്ലെങ്കില്‍, ഒരിക്കലും തൃശൂരില്‍നിന്ന് അകലാനോ, എന്‍റെ ചില ഉത്തരവാദിത്തങ്ങളില്‍നിന്നും, പ്രതിബദ്ധതകളില്‍നിന്നും അടുത്ത വര്‍ഷങ്ങളിലെങ്കിലും മാറിനില്‍ക്കാനോ എനിക്ക് കഴിയുമായിരുന്നില്ല.
ലോകത്തിന്‍റെ കണ്ണിലൂടെ നോക്കിയാല്‍ അത്യന്തം ദോഷകരമായ ഒരു സംഭവം ദൈവം എനിക്ക് തികച്ചും പ്രയോജനകരമാക്കിയതെങ്ങനെയെന്നാണ് ഞാന്‍ ചിന്തിച്ചത്. പലപ്പോഴും അസംഭവ്യം എന്ന് നാം ചിന്തിക്കുന്ന ചില അവസ്ഥകളിലേക്ക് നമ്മെ കൊണ്ടെത്തിക്കാന്‍ ദൈവം നിശ്ചയിക്കുന്ന വഴികള്‍ ഇത്തരത്തില്‍ നമുക്ക് ഉള്‍ക്കൊള്ളാനോ, ഗ്രഹിക്കാണോ കഴിയാത്തതായിരിക്കാം. ഉത്തമമായ ബോധ്യങ്ങളിലേയ്ക്കും, ഭൂമിയില്‍ പിറക്കും മുമ്പേ ദൈവം നിശ്ചയിച്ചിട്ടുള്ള പദ്ധതികളിലേയ്ക്കും അവിടുന്ന് നമ്മെ നയിക്കുന്നത് ഇത്തരം ചില വഴിത്തിരിവുകളിലൂടെയാവാം. ദൈവാശ്രയബോധം കൈവിടാതിരിക്കുക, പൂര്‍ണ്ണമായി നമ്മെത്തന്നെ ദൈവത്തിന് വിട്ടുകൊടുക്കുക എന്നീ കാര്യങ്ങളേ നമുക്ക് ചെയ്യുവാനുള്ളൂ.
ചില പരാജയങ്ങളും, തകര്‍ച്ചകളും ജീവിതത്തില്‍ ചോദ്യചിഹ്നങ്ങളായി മാറുമ്പോള്‍, എല്ലാം അവസാനിച്ചു എന്ന് ചിന്തിച്ചേക്കാവുന്ന രീതിയില്‍ വഴിമുട്ടുന്ന ഘട്ടങ്ങള്‍ ജീവിതത്തിലുണ്ടാവുമ്പോള്‍ മനസ്സിലാക്കുക, നിന്നെക്കുറിച്ച് അനാദിമുതലേ ഒരു പദ്ധതിക്ക് രൂപം കൊടുത്തിട്ടുള്ള സര്‍വ്വശക്തനായ ദൈവം നിന്‍റെ കൂടെയുണ്ട്. ഈ ലോകജീവിതത്തിലെ കഷ്ടനഷ്ടങ്ങള്‍ക്കും കണക്കുകൂട്ടലുകള്‍ക്കുമപ്പുറം നിന്നെ കാത്തിരിക്കുന്ന സൗഭാഗ്യങ്ങളുമുണ്ട്.
"കര്‍ത്താവ് നിനക്ക് കഷ്ടതയുടെ അപ്പവും, ക്ലേശത്തിന്‍റെ ജലവും തന്നാലും നിന്‍റെ ഗുരു നിന്നില്‍നിന്ന് മറഞ്ഞിരിക്കുകയില്ല. നിന്‍റെ നയനങ്ങള്‍ നിന്‍റെ ഗുരുവിനെ ദര്‍ശിക്കും. നീ വലത്തോട്ടോ ഇടത്തോട്ടോ തിരിയുമ്പോള്‍ നിന്‍റെ കാതുകള്‍ പിന്നില്‍നിന്ന് ഒരു സ്വരം ശ്രവിക്കും. ഇതാണ് വഴി, ഇതിലേ പോവുക." ഏശയ്യ 30/ 20,21
2004 ജനുവരിയില്‍ വയനാട്ടിലെ പനമരത്ത് വച്ചുണ്ടായ ഒരു റോഡപകടത്തില്‍ ഏതാനുംപേര്‍ മരിക്കുകയും, ഏറെപ്പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയുമുണ്ടായി. ഒരു ബസ്സ് റോഡരികിലെ മരത്തില്‍ ഇടിക്കുകയായിരുന്നു. സംഭവം നടന്നത് രാവിലെ ആയിരുന്നതിനാല്‍, വിദ്യാര്‍ത്ഥികളും ജോലിക്കാരുമായിരുന്നു അപകടത്തില്‍പ്പെട്ട യാത്രക്കാരില്‍ ഏറിയപങ്കും. ആ സംഭവത്തില്‍ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ് ശരീരം തളര്‍ന്നുപോയ ഒരു പെണ്‍കുട്ടിയാണ് സ്മിത (പേര് യഥാര്‍ത്ഥമല്ല). മാനന്തവാടിയിലെ ഒരു തൊഴിലധിഷ്ഠിത വിദ്യാഭ്യാസസ്ഥാപനത്തില്‍ വിദ്യാര്‍ത്ഥിനി ആയിരുന്നു അന്ന് അവള്‍. ശരീരത്തിന്‍റെ ചലനശേഷിയും, സ്പര്‍ശനശേഷിയും നഷ്ടപ്പെട്ട അവളെ വീട്ടുകാര്‍ ആവുംവിധം ചികിത്സിച്ചു. പക്ഷെ, ഒരു ആയുര്‍വേദ ചികിത്സയ്ക്കിടയില്‍ സംഭവിച്ച കൈപ്പിഴ മൂലം മാരകമായി പൊള്ളലേല്‍ക്കുക കൂടി ചെയ്തതോടെ അവളുടെ അവസ്ഥ കൂടുതല്‍ ഗുരുതരമായിമാറി. അങ്ങനെ, ജീവിതത്തിലേക്ക് ഒരു തിരിച്ചുവരവ് അസാധ്യം എന്ന ചിന്തയില്‍ അവള്‍ മരണം കാത്തുകിടന്നു. അപ്പോഴാണ് ജോര്‍ജ്ജ് (പേര് യഥാര്‍ത്ഥമല്ല) എന്ന യുവാവ് രംഗപ്രവേശം ചെയ്തത്. അപകടം സംഭവിക്കുന്നതിന് ഏതാനും നാളുകള്‍ക്കുമുമ്പ് സ്മിതയെ അയാള്‍ വിവാഹം ആലോചിച്ചിരുന്നു. പഠനം കഴിയട്ടെ, എന്നിട്ട് ആലോചിക്കാം എന്ന ധാരണയില്‍ ആ ആലോചന വീട്ടുകാര്‍ മാറ്റിവയ്ക്കുകയായിരുന്നു.
ഇനി ചികിത്സകൊണ്ട് പ്രയോജനമില്ല എന്ന ധാരണയില്‍ ചികിത്സകള്‍ നിര്‍ത്തിവച്ചിരുന്ന വീട്ടുകാരെ പറഞ്ഞുസമ്മതിപ്പിച്ച്, അവളുടെ ചികിത്സയുടെ ഉത്തരവാദിത്തം ജോര്‍ജ്ജ് ഏറ്റെടുത്തു. ആദ്യമൊക്കെ, മരണാസന്നയായ സ്മിതയുടെ എല്ലാ കാര്യങ്ങളും അയാള്‍ തന്നെ ചെയ്തുകൊടുക്കേണ്ടതായി വന്നിരുന്നു. അത് ഉള്‍ക്കൊള്ളുവാന്‍ അവള്‍ കുറച്ചുകാലമെടുത്തു. അങ്ങനെ സാവകാശം മുറിവുകളൊക്കെ സുഖപ്പെട്ട് ആരോഗ്യകാര്യത്തില്‍ അവള്‍ ഏറെ മുന്നേറി. അപകടം സംഭവിച്ചിട്ട് എട്ട് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും സ്മിത ഇന്നും ജോര്‍ജിന്‍റെ സംരക്ഷണയില്‍ തന്നെയാണ്. ഏറെ ചികിത്സയ്ക്ക് ശേഷം സ്പര്‍ശനശേഷിയും, കൈകളുടെ സ്വാധീനവും കുറെയൊക്കെ വീണ്ടെടുത്തിരിക്കുന്നു. വളരെ ചെലവുള്ള ചികിത്സയ്ക്കായി ഓടിനടന്ന് രാവും പകലും അധ്വാനിച്ച് പണം സ്വരുക്കൂട്ടുന്ന അദ്ദേഹത്തിന് യാതൊരുവിധ നഷ്ടബോധമോ, അന്നെടുത്ത തീരുമാനത്തെക്കുറിച്ച് അല്‍പ്പംപോലും ഇച്ഛാഭംഗമോ ഇല്ല.
സ്മിതയാകട്ടെ, തികച്ചും പ്രസന്നവതിയാണ്. തന്നെ കഷ്ടതയിലൂടെ വഴിനടത്തിയപ്പോള്‍, ദൈവത്തെ അടുത്തറിയാനും അനുഭവിക്കാനും കഴിഞ്ഞു എന്ന ചാരിതാര്‍ത്ഥ്യം ആ മുഖത്ത് തിരിച്ചറിയാം. ആ സംഭവം ദൈവപദ്ധതിപ്രകാരം തന്‍റെ ജീവിതത്തില്‍ അനിവാര്യമായിരുന്നു എന്ന തിരിച്ചറിവാണ് അവള്‍ പങ്കുവച്ചത്. മുമ്പ് ഒരു വിശ്വാസി ആയിരുന്നെങ്കിലും, ദൈവത്തോട് ചേര്‍ന്ന് നില്‍ക്കുന്ന അനുഭവത്തിന്‍റെ മാധുര്യം തിരിച്ചറിയുന്നതും, ശരിയായി പ്രാര്‍ത്ഥിക്കാന്‍ കഴിയുന്നതും ഈ അപകടത്തിനുശേഷമാണെന്ന് അവള്‍ പറയുന്നു.
ജോര്‍ജ്ജിന്റെയും സ്മിതയുടെയും ജീവിതത്തില്‍ ദൈവാനുഭവവും, ആത്മീയബോധ്യങ്ങളും അവരെ തേടിയെത്തിയത് ആ വലിയ അപകടത്തിലൂടെയായിരുന്നു. പില്‍ക്കാലത്ത് നവീകരണത്തിന്റെ വെളിച്ചം ആ ജീവിതങ്ങളില്‍ ജ്വലിച്ചെങ്കിലും, ദൈവം അവര്‍ക്കായി ഒരുക്കിയ കഷ്ടതയുടെ അപ്പം സന്തോഷത്തോടെ സ്വീകരിക്കാന്‍ തയ്യാറായതാണ് ദൈവത്തിലേക്ക് അവരെ അടുപ്പിച്ചത്.
ജീവിതാനുഭവങ്ങള്‍ എപ്രകാരം നമ്മെ വഴി നടത്തുന്നുവെന്ന ഒരു വിചിന്തനം നന്നായിരിക്കും. കുശവന്റെ കയ്യിലെ മണ്‍കുടം പോലെ, തകര്‍ക്കപ്പെടുന്നത് കൂടുതല്‍ മികച്ചൊരു സൃഷ്ടിക്കായാണ് എന്ന തിരിച്ചറിവ് പലപ്പോഴും നമുക്ക് അന്യമാണ്. തകര്‍ച്ചയുടെ, കണ്ണീരിന്‍റെ, പരാജയത്തിന്‍റെ, വേദനയുടെ എല്ലാം അനുഭവങ്ങള്‍ നമ്മെ നിരാശയുടെ നീര്‍ച്ചുഴിയിലേക്ക് നയിക്കുന്നെങ്കില്‍, ഓര്‍ക്കുക, നമ്മെ പരിപാലിക്കുന്ന സ്നേഹനിധിയായ ദൈവത്തില്‍നിന്ന് നാം അകലുന്നു.
No comments:
Post a Comment