ഒരു വാക്ക്....

യഥാര്‍ത്ഥ ക്രിസ്തുദര്‍ശനത്തിനായി ചിന്തിക്കുകയും ആ സന്ദേശം പ്രചരിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു കത്തോലിക്കന്‍. സുവിശേഷസന്ദേശം ലോകമെങ്ങും എത്തിക്കുക എന്നത് ലോകമെങ്ങുമുള്ള ക്രൈസ്തവരുടെ ജീവിതദൌത്യമാണെന്ന തിരിച്ചറിവില്‍ എന്‍റെ തൊഴിലിലൂടെയും ജീവിതത്തിലൂടെയും ഞാന്‍ എന്‍റെ ക്രിസ്തുവിനെ മഹത്വപ്പെടുത്തുന്നു. സ്ഥാപനവല്‍ക്കരണത്തിലൂടെയും, സുവിശേഷവിരുദ്ധമായ നയങ്ങളിലൂടെയും കത്തോലിക്കാ സഭയില്‍ സംഭവിക്കുന്ന അപചയപ്രവണതകള്‍ക്കുള്ള പ്രതിവിധി സഭാംഗങ്ങള്‍ ഏവരും ശരിയായ ബോധ്യത്തിലേക്ക് കടന്നുവരികയാണ്. ശരിയായ വിശ്വാസവും ആത്മീയ കാഴ്ച്ചപ്പാടുകളും സ്വന്തമാക്കുവാന്‍ ഈ ദൈവജനത്തെ പര്യാപ്തരാക്കേണ്ട ചുമതല നാമേവര്‍ക്കുമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു.

Sunday, August 19, 2012

വിശുദ്ധിയിലേക്ക്‌....

     ഓരോ ക്രൈസ്തവന്‍റെയും ജീവിതം വിശുദ്ധിയിലേയ്ക്കുള്ള വിളിയാണ്. ക്രിസ്തുവിലുള്ള സത്യവിശ്വാസത്തില്‍ ഉറച്ചുനിന്നുകൊണ്ട് ജീവിക്കുമ്പോഴാണ് നാം വിശുദ്ധിയില്‍ എത്തിച്ചേരുന്നത്. വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കണമെങ്കില്‍ നാം പ്രാര്‍ത്ഥനയിലും, ഭക്തകര്‍മ്മങ്ങളിലും ഏറ്റവും കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്. ഇത്തരത്തില്‍ വിശ്വാസ വഴിയേ നാം വിശുദ്ധിയിലേക്ക്‌ നീങ്ങുമ്പോള്‍ പരിഗണിക്കപ്പെടേണ്ട മറ്റു ചില കാര്യങ്ങളുമുണ്ട്.
    ഉയര്‍ത്തെഴുന്നേറ്റ ഈശോയ്ക്ക് മുന്നില്‍ ശക്തമായ തന്‍റെ വിശ്വാസം ഏറ്റുപറഞ്ഞ തോമാശ്ലീഹായിലൂടെയാണ് ഭാരതീയരായ നാം ആദ്യമായി ഈശോയെക്കുറിച്ചറിഞ്ഞത്. വിശ്വാസത്തിനുവേണ്ടി രക്തസാക്ഷിയാവുകയും, ഒരു വലിയ ജനതയ്ക്ക്‌ തന്‍റെ വിശ്വാസം വഴി മഹത്തായ സാക്ഷ്യം നല്‍കുകയും ചെയ്ത ധീരനായ അപ്പസ്തോലനായിരുന്നു മാര്‍ത്തോമാശ്ലീഹാ. തോമാശ്ലീഹായെ പോലെ ധീരമായി കര്‍ത്താവിന് സാക്ഷ്യം നല്‍കുവാന്‍ നാമും കടപ്പെട്ടവരാണ്. ജീവിതത്തിലെ ഒരു പ്രതിസന്ധിഘട്ടങ്ങളിലും കൈവിടാത്ത വിശ്വാസം നമ്മെയും വിശുദ്ധിയിലേക്ക് നയിക്കും.
     "നീ എന്നെ കണ്ടതുകൊണ്ട് വിശ്വസിച്ചു. കാണാതെ വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്മാര്‍" എന്ന് ഈശോ തോമാശ്ലീഹയോട്‌ പറഞ്ഞു. ക്രൈസ്തവരായ ഓരോരുത്തരും മരണംവരെ ഹൃദയത്തില്‍ സൂക്ഷിക്കേണ്ട ശക്തമായ വിശ്വാസത്തെക്കുറിച്ചാണ് ഈശോ പറയുന്നത്. സന്തോഷത്തിലും ഐശ്വര്യത്തിലും മാത്രമല്ല, ദുഃഖത്തിലും തകര്‍ച്ചയിലും ദാരിദ്ര്യത്തിലും നാം അടിയുറച്ച വിശ്വാസികളായിരിക്കണമെന്ന് ഈശോ ആഗ്രഹിക്കുന്നു.
    നമ്മുടെ വിശ്വാസം ജീവിതത്തിലൂടെയാണ് പ്രകടിപ്പിക്കപ്പെടേണ്ടത്. നമ്മുടെ പ്രവര്‍ത്തനങ്ങളും പെരുമാറ്റവും, ചിന്തകളുമെല്ലാം വിശ്വാസത്തിന്‍റെ വെളിച്ചത്തില്‍ ഈശോയോട് ചേര്‍ന്നുള്ളതാവണം. സഭ വിശുദ്ധിയിലേക്ക് ഉയര്‍ത്തിയിട്ടുള്ള ഓരോരുത്തരുടെയും ജീവിതത്തിലൂടെ സഞ്ചരിച്ചാല്‍ ഇത്തരം കാര്യങ്ങള്‍ നമുക്ക് ബോധ്യമാകും. അടിയുറച്ച വിശ്വാസത്തിലധിഷ്ഠിതമായ ജീവിതശൈലിയും പ്രവര്‍ത്തനങ്ങളും, ഉറച്ച പ്രാര്‍ത്ഥനാജീവിതവും എല്ലാ വിശുദ്ധരിലും നമുക്ക് കണ്ടെത്താന്‍ കഴിയും. എല്ലാത്തിലും ഉപരി അവരോരോരുത്തരുടെയും ജീവിതം വലിയ സാക്ഷ്യത്തിന്‍റെയും ആയിരുന്നു. തന്‍റെ ചുറ്റുപാടുമുള്ളവര്‍ക്ക് പ്രവര്‍ത്തനങ്ങളിലൂടെയും, വാക്കുകളിലൂടെയും മരണം വരെയും സാക്ഷ്യം നല്‍കിയവരാണ് സകല വിശുദ്ധരും. വിശുദ്ധിയിലേക്ക്‌ വിളിക്കപ്പെട്ടിരിക്കുന്ന നാമോരോരുത്തരും നമ്മുടെ സമൂഹത്തില്‍ ക്രിസ്തുസാക്ഷ്യം നല്‍കേണ്ടവരുമാണ്. ഓരോ നിമിഷവും സക്ഷ്യത്തിനായി നമുക്ക് മുന്നില്‍ ലഭിക്കുന്ന അവസരങ്ങളെ നാം തിരിച്ചറിയുകയും, ഉപയോഗിക്കുകയും വേണം. വീട്ടിലും, സ്കൂളിലും, ജോലിസ്ഥലത്തും ആയിരിക്കുമ്പോഴും നമ്മുടെ നല്ല മാതൃകകള്‍ വഴിയായി നാം വിശ്വസിക്കുന്ന ക്രിസ്തുനാഥന് സാക്ഷ്യം നല്‍കുവാന്‍ നമുക്കാവും.
     ദിവ്യബലിക്കും പ്രാര്‍ത്ഥനയ്ക്കും ആവശ്യത്തിന് സമയം കണ്ടെത്തുവാനും നാം പരിശ്രമിക്കണം. ദൈവത്തോടുള്ള സ്നേഹസംഭാഷണം തന്നെയായ പ്രാര്‍ത്ഥന നമ്മെ അനുനിമിഷം വിശുദ്ധിയിലേക്ക്‌ ചേര്‍ത്ത് നിര്‍ത്തും. സമൂഹമായും, കുടുംബത്തോട് ചേര്‍ന്നും, വ്യക്തിപരമായും കഴിയുമ്പോഴൊക്കെ പ്രാര്‍ത്ഥനയ്ക്കായി ചെലവഴിക്കുവാന്‍ നമുക്ക് കഴിയണം. നമുക്ക്മുമ്പേ കടന്നുപോയിട്ടുള്ള വിശുദ്ധാത്മാക്കളെല്ലാം പ്രാര്‍ഥനയ്ക്ക് ജീവിതത്തില്‍ വളരെ വലിയ സ്ഥാനം നല്‍കിയവരാണ്.
     പരിശുദ്ധഅമ്മയുടെ മാദ്ധ്യസ്ഥവും പ്രധാനമാണ്. "പരിശുദ്ധ അമ്മയുടെ സഹായം കൂടാതെ വിശുദ്ധി നേടാന്‍ ആഗ്രഹിക്കുന്നത് ചിറകില്ലാതെ പറക്കാന്‍ ആഗ്രഹിക്കുന്നതുപോലെയാണ്" എന്ന് പീയൂസ് പന്ത്രണ്ടാമന്‍ പാപ്പ പറയുന്നു. ഈ വാക്കുകള്‍ പരിശുദ്ധ കന്യകയ്ക്ക് നാം ജീവിതത്തില്‍ നല്‍കേണ്ട സ്ഥാനം എന്തെന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
     "വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിക്കുക സാധ്യമല്ല" എന്ന് ഹെബ്രായര്‍ക്കെഴുതിയ ലേഖനം പറയുന്നു. പരിശുദ്ധനായ ദൈവത്തെ പ്രസാദിപ്പിച്ച് അവിടുത്തോട് ചേര്‍ന്ന് നില്‍ക്കുന്ന അവസ്ഥയാണ് വിശുദ്ധി. പൂര്‍വ്വപിതാക്കളും, സകല വിശുദ്ധരും നേടിയെടുത്ത ആ സൌഭാഗ്യം നമുക്ക് വിശ്വാസത്തിലൂടെയാണ് ലഭിക്കുന്നതെന്ന് വചനം നമ്മെ പഠിപ്പിക്കുന്നു. പ്രാര്‍ഥനയിലും കൂദാശാജീവിതത്തിലും ഉറച്ചുനിന്ന് അടിയുറച്ച വിശ്വാസത്തോടെ നമുക്ക് വിശുദ്ധി നേടുന്നതിനായി പരിശ്രമിക്കാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ...

No comments:

Post a Comment