ഒരു വാക്ക്....

യഥാര്‍ത്ഥ ക്രിസ്തുദര്‍ശനത്തിനായി ചിന്തിക്കുകയും ആ സന്ദേശം പ്രചരിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു കത്തോലിക്കന്‍. സുവിശേഷസന്ദേശം ലോകമെങ്ങും എത്തിക്കുക എന്നത് ലോകമെങ്ങുമുള്ള ക്രൈസ്തവരുടെ ജീവിതദൌത്യമാണെന്ന തിരിച്ചറിവില്‍ എന്‍റെ തൊഴിലിലൂടെയും ജീവിതത്തിലൂടെയും ഞാന്‍ എന്‍റെ ക്രിസ്തുവിനെ മഹത്വപ്പെടുത്തുന്നു. സ്ഥാപനവല്‍ക്കരണത്തിലൂടെയും, സുവിശേഷവിരുദ്ധമായ നയങ്ങളിലൂടെയും കത്തോലിക്കാ സഭയില്‍ സംഭവിക്കുന്ന അപചയപ്രവണതകള്‍ക്കുള്ള പ്രതിവിധി സഭാംഗങ്ങള്‍ ഏവരും ശരിയായ ബോധ്യത്തിലേക്ക് കടന്നുവരികയാണ്. ശരിയായ വിശ്വാസവും ആത്മീയ കാഴ്ച്ചപ്പാടുകളും സ്വന്തമാക്കുവാന്‍ ഈ ദൈവജനത്തെ പര്യാപ്തരാക്കേണ്ട ചുമതല നാമേവര്‍ക്കുമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു.

Monday, August 20, 2012

വിശ്വാസവര്‍ഷവും വിശ്വാസപരിശീലനവും

      "വിശ്വാസം എന്നത് പ്രത്യാശിക്കുന്നവ ലഭിക്കുമെന്ന ഉറപ്പും, കാണപ്പെടാത്തവ ഉണ്ട് എന്ന ബോധ്യവുമാണ്." ഹെബ്രായര്‍ 11/1

     2012-13 വിശ്വാസവര്‍ഷമായി പ്രഖ്യാപിക്കുന്നത് വഴി തികച്ചും കാലാനുചിതമായ ഒരു നടപടിയാണ് കത്തോലിക്കാസഭയില്‍ നടപ്പാകുന്നത്. വിശ്വാസം ഏറ്റവുംകൂടുതല്‍ വെല്ലുവിളികളെ നേരിടുന്ന കാലമാണ് ഇത്. ഏറെ പ്രത്യയശാസ്ത്രങ്ങള്‍ വിശ്വാസവിരുദ്ധങ്ങളായ ഇടപെടലുകള്‍ ഈ സമൂഹത്തില്‍ നടത്തുന്നുണ്ട്. ആയതിനാല്‍ത്തന്നെ, പ്രത്യേകിച്ച് കുഞ്ഞുങ്ങള്‍ക്കും യുവജനങ്ങള്‍ക്കുമിടയില്‍ തീക്ഷ്ണമായ വിശ്വാസപരിശീലനം നടത്തേണ്ടതിന്‍റെ ആവശ്യകത ശക്തമായിരിക്കുന്നു. ബാഹ്യലോകത്തിന്‍റെ പലരീതിയിലുള്ള ഇടപെടലുകള്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തുന്നത് നമ്മുടെ ഇളംതലമുറകളില്‍ തന്നെയാണ്.
     വിശ്വാസത്തില്‍ ശക്തിപ്രാപിക്കുക, അടിയുറച്ച വിശ്വാസത്തിലേക്ക് ഇളംതലമുറകളെ കൈപിടിച്ച് ഉയര്‍ത്തുക തുടങ്ങിയ പരമപ്രധാനങ്ങളായ ലക്ഷ്യങ്ങളാണ് രണ്ടാം വത്തിക്കാന്‍ കൌണ്‍സിലിന്‍റെ  അമ്പതാം വാര്‍ഷികവും, കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥത്തിന്‍റെ ഇരുപതാം വാര്‍ഷികവും കൂടിയായ ഈ വര്‍ഷം വിശ്വാസവര്‍ഷമായി ആചരിക്കുന്നതിന് പിന്നിലുള്ളത്. ആധുനികലോകത്തില്‍ കത്തോലിക്കാ വിശ്വാസത്തിനും മതബോധനത്തിനും ശക്തമായ മാര്‍ഗ്ഗദീപമായി മാറിയ രണ്ടാം വത്തിക്കാന്‍ കൌണ്‍സിലിന്‍റെ  സന്ദേശങ്ങള്‍ ഓരോ വിശ്വാസിയുടെയും ഹൃദയത്തില്‍ പതിപ്പിക്കുക എന്നതും പ്രധാനമാണ്. ആത്മപരിശോധനയ്ക്കും, പരിവര്‍ത്തനങ്ങള്‍ക്കും, തിരിച്ചറിവുകള്‍ക്കുമായി ഈ വിശ്വാസവര്‍ഷത്തില്‍ നാമോരോരുത്തരും പരിശ്രമിക്കേണ്ടതുണ്ട്. ഒപ്പം സഭയുടെ വിശ്വാസപ്രഘോഷണദൌത്യത്തില്‍ പങ്കാളികളായിരിക്കുന്ന ഓരോരുത്തരിലും നിക്ഷിപ്തമായിരിക്കുന്ന ഒരുപിടി ഉത്തരവാദിത്വങ്ങളുമുണ്ട്. 
     കഴിഞ്ഞ ചില വര്‍ഷങ്ങളിലായി മാനസികവും, കുടുംബപരവും, സാമൂഹികവുമായ ചില ഘടകങ്ങള്‍ സഭയില്‍ , പ്രത്യേകിച്ച് കേരള കത്തോലിക്കാ സമൂഹത്തില്‍ വിശ്വാസത്തിന് ഗുരുതരമായ ചില വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. പ്രത്യക്ഷമായും പരോക്ഷമായും കത്തോലിക്കാ വിശ്വാസത്തെ സ്വാധീനിക്കുന്ന ചില ബാഹ്യ ഇടപെടലുകളാണ് പ്രധാന കാരണം. ഇങ്ങനെ, ദൈവാശ്രയബോധത്തിന്‍റെയും വിശ്വാസാധിഷ്ഠിത ജീവിതശൈലിയുടേയും അഭാവം രൂഢമൂലമായിരിക്കുന്ന സാഹചര്യത്തില്‍ തീക്ഷ്ണമായ വിശ്വാസത്തിലേക്ക് അജഗണത്തെ നയിക്കേണ്ട ബാധ്യത അജപാലകര്‍ക്കുണ്ട്. 
     കത്തോലിക്കാസഭയുടെ വിശ്വാസപരിശീലനം
     കെട്ടുറപ്പുള്ള ചട്ടക്കൂടോടുകൂടിയ മതബോധന സമ്പ്രദായം ഇന്ന് കത്തോലിക്കാസഭയ്ക്കുണ്ട്. പക്വമായ സിലബസ്സും നിലപാടുകളുമുണ്ട്. എന്നാല്‍, കേരളത്തിലെ മറ്റേതൊരു വിദ്യാഭ്യാസരീതിയും പോലെ, പലപ്പോഴും അത് പാഠപുസ്തകത്തില്‍ ഒതുങ്ങിപ്പോകുന്നു എന്നത് പ്രസ്താവ്യമാണ്. പുസ്തക പഠനമോ, തിയറി പഠനമോ അല്ല മതബോധനം. അത് ബോധ്യങ്ങളിലേക്കുള്ള യാത്രയാണ്. ഏറെ ബോധ്യങ്ങളിലെക്കും ശക്തമായ നിലപാടുകളിലെക്കും കുട്ടിയെ നയിക്കുവാന്‍ മതാധ്യാപകന് കഴിയണം. എങ്കിലേ മതബോധനം ലക്‌ഷ്യം കാണൂ. മതാധ്യാപകരുടെ യോഗ്യതയും അവിടെ പ്രധാനമാണ്. സന്നദ്ധതയും, ലഭ്യതയുമാണ് ഇന്ന് പലപ്പോഴും പൊതുവായി പരിഗണിക്കപ്പെടാറുള്ള യോഗ്യതകള്‍. രണ്ടും അത്യാവശ്യവുമാണ്. എന്നാല്‍, ഇവയ്ക്ക് മുന്നില്‍ കോംപ്രമൈസ് ചെയ്യപ്പെടുന്ന ചില അപകടസാധ്യതകളും ഉണ്ട്. വ്യക്തിത്വം തന്നെ പ്രധാനം. ചില സമീപകാല അനുഭവങ്ങള്‍ നിരാശാജനകമാം വിധം ഇത്തരം കാര്യങ്ങളിലെ അപകടങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. സ്വന്തം വിശ്വാസജീവിതത്തിലൂടെ കുട്ടികള്‍ക്ക് വഴികാട്ടാന്‍ കഴിയാത്ത ഒരു മതാധ്യാപകന് ആ ഉദ്യമത്തില്‍ വിജയിക്കാന്‍ കഴിയില്ല, മാനുഷികമായി ചിന്തിച്ചാല്‍ വിജയിച്ചു എന്ന് വിലയിരുത്തപ്പെട്ടാല്‍ പോലും.
ആദ്യമായി വേദപാഠാധ്യാപകരായി വരുന്ന പെണ്‍കുട്ടികളെ ഒന്നാംക്ലാസ്സിലേക്ക് അയക്കുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്. ഏറ്റവും അപകടകരമാണീ നിലപാട്. വിശ്വാസത്തിന് അടിത്തറ കെട്ടിത്തുടങ്ങേണ്ട നാളുകളില്‍ ശരിയായും തീക്ഷ്ണമായും നയിക്കപ്പെടുക എന്നത് കുഞ്ഞുങ്ങളുടെ വിശ്വാസജീവിതത്തില്‍ അതീവ പ്രധാനമാണ്. ഇത്തരത്തില്‍ ചിന്തിച്ചാല്‍, വേണ്ടത്ര യോഗ്യതയോടെ എത്ര ശതമാനം പേര്‍ മതധ്യാപകരായിരിക്കുന്നു എന്നത് ഒരു വലിയ ചോദ്യമായി മാറുന്നു. 
സ്കൂളില്‍ എടുത്താല്‍ പൊന്താത്ത പാഠ്യഭാഗങ്ങളുമായി മല്ലടിച്ച്, ആകെപ്പാടെ ഒഴിവുകിട്ടുന്ന ഒരു ഞായറാഴ്ച്ച മറ്റൊരു പാഠ്യവിഷയംകൂടി എന്ന ചിന്തയില്‍ ദുഃഖിക്കുന്നൊരുകുട്ടി വേദപഠനം അവസാനിച്ചുകിട്ടാന്‍ കാത്തിരിക്കും എന്ന് തീര്‍ച്ച. ഈ പ്രശ്നത്തിന് ഒരു പോംവഴിയെ ഉള്ളൂ, സ്വയം പാഠപുസ്തകമാകുന്ന അധ്യാപകര്‍. അങ്ങനെയൊരു അധ്യാപകന്‍റെ മുന്നില്‍ അവര്‍ ബോധ്യങ്ങളെ തേടിപ്പിടിക്കും. വിശ്വാസത്തിന്‍റെ അടിയുറച്ച പോരാളികളായിമാറി യുവജനത്തിന് മാര്‍ഗ്ഗദീപമാവുകയും ചെയ്യും. ആത്മീയതയുടെ ലോകത്ത് അക്ഷരങ്ങളും ആശയങ്ങളുമില്ല, ബോധ്യങ്ങളും സമര്‍പ്പണങ്ങളുമേയുള്ളൂ. ഉറപ്പില്ലാത്ത വിശ്വാസത്തിനുമുന്നില്‍ ആടിയുലയുന്ന ഇന്നത്തെ യുവതയുടെ മതബോധനകാലത്ത് സംഭവിച്ചിട്ടുള്ളത് ഈ ചര്‍ച്ച ചെയ്തതില്‍ നിന്ന് വ്യത്യസ്ഥമായൊന്നാവില്ല.
     കൂടുതല്‍ സങ്കീര്‍ണ്ണമായ ഇന്നത്തെ ഈ സാഹചര്യത്തില്‍ ഒരു വര്‍ഷം കൂടി വിശ്വാസപൂര്‍ണ്ണതയ്ക്കുവേണ്ടി സമര്‍പ്പിക്കുമ്പോള്‍ നാം ഏറ്റവും കൂടുതല്‍ ഊന്നല്‍ കൊടുക്കേണ്ട വിഷയവും മേല്‍പ്പറഞ്ഞത് തന്നെയാണ്. കത്തോലിക്കാസഭയുടെ വിശ്വാസപരിശീലന കാലയളവില്‍ ബോധ്യങ്ങള്‍ തേടിയെത്തുന്ന ഓരോ കുഞ്ഞിനേയും ശക്തവും പൂര്‍ണ്ണവുമായ വിശ്വാസത്തിന്‍റെ പാതയില്‍ കൈ പിടിച്ചുനടത്തുവാന്‍ നാം കൂടുതല്‍ ശ്രദ്ധിക്കണം. മതാധ്യാപകരുടെത് മഹത്തരമായ ഒരു ദൈവവിളി തന്നെയാണെന്ന തിരിച്ചറിവില്‍, അനുയോജ്യരായ കൂടുതല്‍പേരെ മതബോധനരംഗത്തേയ്ക്ക് ആനയിക്കേണ്ടതും പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണ്. ഒന്നാംക്ലാസ് മുതല്‍ തുടങ്ങുന്ന കത്തോലിക്കാസഭയുടെ വിശ്വാസപരിശീലന ഘട്ടങ്ങളില്‍ HDC, DCC, HCC തുടങ്ങിയ ഉയര്‍ന്ന കോഴ്സുകള്‍ വരെ കൂടുതല്‍ ആത്മാര്‍ത്ഥതയോടും, വിശ്വാസാധിഷ്ഠിതമായ കാഴ്ച്ചപ്പാടുകളോടും കൂടി സമീപിക്കുവാനുള്ള പ്രചോദനം പുതിയ തലമുറകള്‍ക്ക്  നല്‍കുവാനും ഈ വിശ്വാസവര്‍ഷത്തില്‍ പ്രത്യേക ഊന്നല്‍ ആവശ്യമാണ്‌.
    കുടുംബസാഹചര്യങ്ങളും വിശ്വാസപരിശീലനവും
     ഗര്‍ഭകാലം മുതല്‍ ആരംഭിക്കുന്ന ഒരു കുഞ്ഞിന്‍റെ സ്വഭാവരൂപീകരണപ്രക്രിയയില്‍, അവന്‍റെ ജീവിതത്തിലെ വിശ്വാസത്തിനുള്ള പങ്ക് ആദ്യം മുതല്‍ തന്നെ നിര്‍ണ്ണയിക്കപ്പെടുന്നു. അവന്‍ രൂപപ്പെടുന്ന അവസരം മുതല്‍ പിറന്നുവീഴുന്നത് വരെ മാതാപിതാക്കളുടെ വിശ്വാസജീവിതവും പ്രാര്‍ത്ഥനാമനോഭാവവും കുഞ്ഞില്‍ സ്വാധീനം ചെലുത്തും. പിന്നീട് വീടിന്‍റെ ചുവരിന് പുറത്തേയ്ക്ക് അവന്‍ എത്തുന്നത് വരെ വിശ്വാസത്തിന്‍റെ ബാലപാഠങ്ങള്‍ അവന് നല്‍കേണ്ടതും കുടുംബമാണ്. മാതാപിതാക്കളുടെ മാതൃകയാണ് പരമപ്രധാനം. ഇന്ന് നമുക്കിടയില്‍ ഒഴിവാക്കപ്പെടേണ്ടതായ ഒരുപാട് നിലപാടുകള്‍ ഈ തലത്തിലുണ്ട്. ദിവ്യബലിക്കും, ഭക്താനുഷ്ഠാനങ്ങള്‍ക്കും ജീവിതത്തില്‍ പ്രഥമസ്ഥാനം നല്‍കാതിരിക്കുക,  ചെറുപ്പത്തില്‍ കുഞ്ഞുങ്ങളെ പള്ളിയില്‍ കൊണ്ടുപോകാതിരിക്കുക,  മതബോധനക്ലാസ്സുകള്‍ അത്യാവശ്യമല്ലെന്ന നിലപാട് സ്വീകരിക്കുക തുടങ്ങി ഒട്ടേറെ കുറവുകള്‍ ഇന്ന് കത്തോലിക്കാ മാതാപിതാക്കളുടെ ഇടയില്‍ പൊതുവായി കാണപ്പെടുന്നു.  
     ആധുനിക കുടുംബസാഹചര്യങ്ങളില്‍, ചെറുപ്പം മുതല്‍ മാതാപിതാക്കളും, മറ്റു കുടുംബാംഗങ്ങളും കുട്ടികളുടെ മുന്നില്‍ എടുത്തുകാണിക്കുന്ന ഒരുപാട് ലക്ഷ്യങ്ങളുണ്ട്. സാധാരണ മലയാളി കുടുംബങ്ങളില്‍ അതില്‍ ആത്മീയനേട്ടങ്ങള്‍ക്ക് എത്രത്തോളം സ്ഥാനമുണ്ടാകും എന്നത് ചിന്തിക്കാവുന്നതെയുള്ളൂ. ജീവിതവിജയത്തിലേക്കായി അടിവരയിട്ട് നല്‍കപ്പെടുന്ന ഒട്ടേറെ പരീക്ഷകളും പരീക്ഷണങ്ങളും. അവയിലെല്ലാം ഒന്നാമനായി വിജയിക്കുവാനാവശ്യമായ മനോധൈര്യവും, ഭൌതികസാഹചര്യങ്ങളും എങ്ങനെയും പകര്‍ന്നുനല്‍കുവാന്‍ നമ്മുടെ മാതാപിതാക്കള്‍ തത്രപ്പെടുന്നു. ഒന്നാമനാവുക, വിജയം നേടുക എന്നീ ഭൌതികലക്ഷ്യങ്ങള്‍ക്കപ്പുറത്തെവിടെയോ ആത്മീയനേട്ടങ്ങള്‍ പരിഗണനീയമല്ലാതെ പോകുന്നു. ഇത്തരത്തില്‍ കുടുംബസാഹചര്യങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന അശ്രദ്ധാമനോഭാവം കുഞ്ഞുങ്ങളുടെ ആത്മീയ നേട്ടങ്ങള്‍ക്കുമുന്നില്‍ വിലങ്ങുതടിയാകുന്നു. 
     കത്തോലിക്കാസഭയുടെ വിശ്വാസപരിശീലനം ലക്‌ഷ്യം വയ്ക്കുന്നത് ഒരു വ്യക്തിയുടെ വിശ്വാസപൂര്‍ണ്ണതയെ തന്നെയാണെന്നിരിക്കെ, കത്തോലിക്കാ കുടുംബസാഹചര്യങ്ങളെ സംബന്ധിച്ച പോരായ്മകളും ഈ അവസരത്തില്‍ പരിഗണനീയമാണ്. കുഞ്ഞുങ്ങളുടെ ആത്മീയകാഴ്ച്ചപ്പാടുകളും അതിന്‍റെ വ്യത്യസ്ഥ തലങ്ങളും സംബന്ധിച്ച വ്യക്തമായ ആശയവിനിമയം എല്ലാ സഭാംഗങ്ങളുമായും വളര്‍ത്തിയെടുക്കാന്‍ കഴിയണം. ഇത്തരത്തില്‍, മതബോധനത്തെ സംബന്ധിച്ച വ്യക്തമായുള്ള കാഴ്ച്ചപ്പാട് കുടുംബതലത്തില്‍ സ്വായത്തമാക്കാന്‍ കഴിഞ്ഞെങ്കിലേ വിശ്വാസപരിശീലനം പൂര്‍ണ്ണതയിലെത്തൂ.
     വിശ്വാസപരിശീലനം- മാനസികവും വ്യക്തിപരവുമായ തലത്തില്‍
      ഏറെ കലുഷിതമായ സാമൂഹിക സാഹചര്യത്തിലാണ് ഇന്ന് കുട്ടികള്‍ വളരുന്നത്‌. പ്രായത്തിനനുസരിച്ച് പക്വമെന്ന് അവകാശപ്പെടാനാവാത്ത മാനസികനിലവാരമാണ് പലപ്പോഴും കുഞ്ഞുങ്ങളില്‍ തിരിച്ചറിയാനാവുന്നത്. ഭൌതിക നേട്ടങ്ങള്‍ക്ക്‌ അസാമാന്യമാംവിധം മുന്‍ഗണന കൊടുക്കുന്നുണ്ടെങ്കില്‍പോലും വ്യക്തമായ ലക്ഷ്യബോധത്തിന്‍റെ അഭാവവും അവരില്‍ കണ്ടെത്താന്‍ കഴിയും. കൌമാരത്തിന്‍റെ വിവിധ ഘട്ടങ്ങളിലുള്ള കുട്ടികളില്‍ ഈ വൈരുധ്യം എളുപ്പം തിരിച്ചറിയാം. ഇത്തരമൊരു അവസ്ഥയിലേക്ക് അവരെ കൊണ്ടെത്തിക്കുന്നതിന് പ്രധാനകാരണം ദൈവാശ്രയബോധത്തിന്റെയും ആത്മീയബോധ്യങ്ങളുടെയും അഭാവമാണ്. 
     കുടുംബവും സമൂഹവും പകര്‍ന്നുനല്‍കുന്ന ഭൌതികലക്ഷ്യങ്ങളിലൂന്നിയതും അപക്വവുമായ ജീവിതകാഴ്ച്ചപ്പാടുകള്‍ മാനസികമായി ആത്മീയബോധ്യങ്ങളില്‍നിന്ന് അവരെ അകറ്റിനിര്‍ത്തുന്നു. ഈ അവസരത്തില്‍, മതബോധന കാലയളവില്‍ അവര്‍ക്ക് ലഭിക്കേണ്ടത് ശരിയായ ജീവിതകാഴ്ച്ചപ്പാടുകള്‍ കൂടിയാണെന്നത് നാം തിരിച്ചറിയേണ്ടതുണ്ട്. ഓരോ കുഞ്ഞിനും ഒരു ദൈവവിളിയുണ്ടെന്നും, അത് തിരിച്ചറിയുവാനായി പ്രാര്‍ത്ഥനാപൂര്‍വ്വമായ ജീവിതവീക്ഷണം സ്വായത്തമാക്കണമെന്നുമുള്ള അടിസ്ഥാനപാഠത്തിന് കൂടുതല്‍ ഊന്നല്‍ കൊടുക്കുവാന്‍ ഈ വിശ്വാസവര്‍ഷത്തില്‍ പ്രത്യേക പരിശ്രമങ്ങള്‍ ആവശ്യമാണ്‌. 
     തനിക്ക് അനുയോജ്യമല്ലാത്ത ജീവിതമേഖലകളിലേക്കും പഠനസാഹചര്യങ്ങളിലേക്കും ചെന്നെത്താവുന്ന വിധത്തിലുള്ള അപക്വമായ കാഴ്ച്ചപ്പാടുകളെ തിരിച്ചറിയാനുള്ള പരിശീലനവും വിശ്വാസത്തിന്‍റെ വെളിച്ചത്തില്‍ ഓരോ കുട്ടിക്കും ലഭിക്കേണ്ടതുണ്ട്. മാനസികമായി പക്വതയും, വ്യക്തിപൂര്‍ണ്ണതയുമുള്ള ഒരു നല്ല തലമുറയ്ക്കായി പ്രത്യേകം പരിശ്രമിക്കുവാനും ഈ വിശ്വാസവര്‍ഷം നമുക്കാവും. 
     സാങ്കേതികതയുടെയും, ആധുനിക സൌഹൃദസങ്കേതങ്ങളുടെയും അതിപ്രസരം കുട്ടികളില്‍ ശക്തമായ സ്വാധീനം ചെലുത്തുന്നുണ്ട്. സാമൂഹികമായ ഇത്തരം മാറ്റങ്ങള്‍ പക്വതയോടെ സ്വീകരിക്കാത്തപക്ഷം ഏറെ ദോഷഫലങ്ങള്‍ വ്യക്തിതലത്തിലും വിശ്വാസതലത്തിലും കുട്ടികളില്‍ ഉളവാകുന്നതായി കാണാം. ആഗോളസംസ്കാരങ്ങളുടെയും, കാഴ്ച്ചപ്പാടുകളുടെയും തെറ്റായ അനുകരണവും സ്വാധീനവും വിശ്വാസത്തില്‍നിന്നും, ലക്ഷ്യബോധത്തില്‍നിന്നും വലിയൊരു ശതമാനം കുഞ്ഞുങ്ങളെ അകറ്റുന്നു. തൊഴില്‍, വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി അന്യനാടുകളിലേയ്ക്കുള്ള കുടിയേറ്റവും, അതുവഴിയുള്ള സാമൂഹിക സാഹചര്യങ്ങളുടെ മാറ്റവും ഇത്തരത്തില്‍ തിന്മയിലേക്ക് അവരെ നയിക്കാന്‍ കാരണമാകുന്നു. ഒരുപക്ഷെ, ഇപ്പോഴത്തെ ഇളംതലമുറകള്‍ക്കും ഭാവിയില്‍ വലിയ ഭീഷണി ആയേക്കാവുന്ന അവസ്ഥയാണ് ഇന്ന് നമ്മുടെ കണ്മുന്നിലുള്ളത്. സങ്കീര്‍ണ്ണങ്ങളായ ഇത്തരം പ്രശ്നങ്ങളെ അതിജീവിക്കുന്നതിന് ഒരേയൊരു മാര്‍ഗ്ഗം ശരിയായ ദിശയിലുള്ള വിശ്വാസപരിശീലനമാണ്. ശക്തമായ വിശ്വാസത്തിന്‍റെയും ദൈവാശ്രയബോധത്തിന്‍റെയും പിന്തുണയുള്ള ക്രിസ്തീയവ്യക്തിത്വങ്ങളാക്കി ഓരോ കുട്ടിയേയും മാറ്റുക എന്നത് ഈ സാഹചര്യത്തില്‍ സഭയുടെ പരമപ്രധാന ദൌത്യം തന്നെയാണ്. 
     ഉപസംഹാരം
     വിപ്ലവസംഘടനകളുടെയും, പ്രോട്ടസ്റ്റന്‍റ് സഭകളുടെയും തുടങ്ങി അനവധി ആശയങ്ങളും, ആധുനിക ജീവിതസാഹചര്യങ്ങളും വരെ വിശ്വാസജീവിതത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന കാലമാണിത്. ഇത്തരം സ്വാധീനങ്ങളെ അതിജീവിക്കുന്നതിനുള്ള വിശ്വാസതീക്ഷ്ണത കുഞ്ഞുങ്ങള്‍ക്ക്‌ പകര്‍ന്നുനല്‍കുന്നതിനുള്ള ചുമതല സഭയ്ക്കുണ്ട്. ലോകം നല്‍കുന്ന സങ്കീര്‍ണ്ണ പ്രതിസന്ധികള്‍ക്ക് ശാശ്വതമായ പരിഹാരം യഥാര്‍ത്ഥവിശ്വാസം തന്നെയാണെന്ന ബോധ്യമാണ് ഒരു ക്രൈസ്തവന് പ്രധാനമായി വേണ്ടത്. ഉറച്ച ദൈവാശ്രയബോധവും, ആഴമുള്ള പ്രാര്‍ത്ഥനാജീവിതവും ജീവിതവിജയത്തിന്‍റെ അടിസ്ഥാനശിലകളാണ്. വ്യക്തിയുടെയും, കുടുംബത്തിന്‍റെയും, സമൂഹത്തിന്‍റെയും വ്യത്യസ്ഥ തലങ്ങളില്‍ ശക്തമായ ബോധ്യങ്ങള്‍ പകരുന്നതോടൊപ്പം, മാതൃക നല്‍കി അവരെ നയിക്കുവാനും നല്ലൊരു സമൂഹം വിശ്വാസപരിശീലനരംഗത്ത് നിലനില്‍ക്കുവാനും ഈ വിശ്വാസവര്‍ഷത്തില്‍ നമുക്ക് പരിശ്രമിക്കാം. 

1 comment:

  1. Unity Of Faith

    Faith differs in degree; for we read in Scripture these words: O thou of little faith, why didst thou doubt; and Great is thy faith; and Increase our faith. It also differs in dignity, for we read: Faith without works is dead; and, Faith that worketh by charity. But although faith is so comprehensive, it is yet the same in kind, and the full force of its definition applies equally to all its varieties. How fruitful it is and how great are the advantages we may derive from it we shall point out when explaining the Articles of the Creed.

    The Creed

    Now the chief truths which Christians ought to hold are those which the holy Apostles, the leaders and teachers of the faith, inspired by
    the Holy Ghost' have divided into the twelve Articles of the Creed. For having received a command from the Lord to go forth into the whole world, as His ambassadors, and preach the Gospel to every creature, they thought it advisable to draw up a formula of Christian faith, that all might think and speak the same thing, and that among those whom they should have called to the unity of the faith no schisms would exist, but that they should be perfect in the same mind, and in the same judgment.


    "I Believe"  

    The word believe does not here mean to think, to suppose, to be of opinion; but, as the Sacred Scriptures teach, it expresses the deepest conviction, by which the mind gives a firm and unhesitating assent to God revealing His mysterious truths. As far, therefore, as regards use of the word here, he who firmly and without hesitation is convinced of anything is said to believe.  


    Faith Excludes Doubt

    The knowledge derived through faith must not be considered less certain because its objects are not seen; for the divine light by which we know them, although it does not render them evident, yet suffers us not to doubt them. For God, who commanded the light to shine out of darkness, hath himself shone in our hearts, that the gospel be not hidden to us, as to those that perish.

    Faith Excludes Curiosity

    Faith Requires Open Profession

    Knowledge Of God More Easily Obtained Through Faith Than Through Reason

    from :- CATECHISM OF THE COUNCIL OF TRENT FOR PARISH PRIESTS (ROMAN CATECHISM)

    ReplyDelete