ഒരു വാക്ക്....

യഥാര്‍ത്ഥ ക്രിസ്തുദര്‍ശനത്തിനായി ചിന്തിക്കുകയും ആ സന്ദേശം പ്രചരിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു കത്തോലിക്കന്‍. സുവിശേഷസന്ദേശം ലോകമെങ്ങും എത്തിക്കുക എന്നത് ലോകമെങ്ങുമുള്ള ക്രൈസ്തവരുടെ ജീവിതദൌത്യമാണെന്ന തിരിച്ചറിവില്‍ എന്‍റെ തൊഴിലിലൂടെയും ജീവിതത്തിലൂടെയും ഞാന്‍ എന്‍റെ ക്രിസ്തുവിനെ മഹത്വപ്പെടുത്തുന്നു. സ്ഥാപനവല്‍ക്കരണത്തിലൂടെയും, സുവിശേഷവിരുദ്ധമായ നയങ്ങളിലൂടെയും കത്തോലിക്കാ സഭയില്‍ സംഭവിക്കുന്ന അപചയപ്രവണതകള്‍ക്കുള്ള പ്രതിവിധി സഭാംഗങ്ങള്‍ ഏവരും ശരിയായ ബോധ്യത്തിലേക്ക് കടന്നുവരികയാണ്. ശരിയായ വിശ്വാസവും ആത്മീയ കാഴ്ച്ചപ്പാടുകളും സ്വന്തമാക്കുവാന്‍ ഈ ദൈവജനത്തെ പര്യാപ്തരാക്കേണ്ട ചുമതല നാമേവര്‍ക്കുമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു.

Monday, October 29, 2012

വിശ്വാസത്തിന്‍റെ അളവുകോല്‍



     വിശുദ്ധ മത്തായിയുടെ സുവിശേഷം എട്ടാമധ്യായത്തില്‍ വിസ്മയനീയമായ ഒരു സംഭവത്തിലൂടെ നാം കടന്നു പോകുന്നുണ്ട്. ശിഷ്യന്മാര്‍ക്കൊപ്പം ഗലീലിയാ കടലില്‍ യാത്ര ചെയ്യവേ, പ്രക്ഷുബ്ദമായ അന്തരീക്ഷത്തെ ശാസിച്ച് ശാന്തമാക്കുന്ന യേശുവിനെ നാം അവിടെ കാണുന്നു. പക്ഷേ, കൊടുങ്കാറ്റും, തിരമാലകളും കണ്ടു ഭയന്ന ശിഷ്യന്മാര്‍ ഉറങ്ങുകയായിരുന്ന യേശുവിനെ വിളിച്ചുണര്‍ത്തിയപ്പോള്‍ അവിടുന്ന് അവരെ സംബോധന ചെയ്യുന്നത് 'അല്‍പ്പവിശ്വാസികളേ' എന്നാണ്. മരണത്തെ മുന്നില്‍ കണ്ട നിമിഷങ്ങളില്‍, യേശു ഉണര്‍ന്നാല്‍ പരിഹാരമുണ്ടാകും എന്ന് ബോധ്യമുണ്ടായിരുന്ന ശിഷ്യന്മാര്‍ എങ്ങനെ അല്‍പ്പവിശ്വാസികളായി പരിഗണിക്കപ്പെട്ടു എന്നത് ചിന്തനീയമായ വിഷയമാണ്.
     ഏറെ പ്രതിസന്ധികളിലൂടെയും, കാറും കോളും നിറഞ്ഞ ജീവിത സാഹചര്യങ്ങളിലൂടെയും സഞ്ചരിക്കുന്ന നിമിഷങ്ങളില്‍ നമ്മുടെ മുന്നിലും മരണത്തെയും, തകര്‍ച്ചകളെയും അഭിമുഖീകരിക്കേണ്ട അവസ്ഥകളുണ്ടാവാം. ക്രിസ്തുവിന്‍റെ ഇടപെടല്‍ അവയ്ക്കെല്ലാം പരിഹാരമെകുമെന്ന ബോധ്യവും നമ്മില്‍ പലര്‍ക്കുമുണ്ട്. എന്നാല്‍, ഇത്തരം സന്ദര്‍ഭങ്ങളില്‍പ്പോലും പലപ്പോഴും നാമും അല്‍പ്പവിശ്വാസികളാണെന്ന തിരിച്ചറിവിലേക്കാണ് ഈ തിരുവചനഭാഗം നമ്മെ നയിക്കുന്നത്. എന്താണ് വിശ്വാസത്തിന്‍റെ അളവുകോല്‍? എപ്പോഴാണ് യഥാര്‍ത്ഥ വിശ്വാസികളായി നാം പരിഗണിക്കപ്പെടുന്നത്?
     ഏതു തകര്‍ച്ചയിലും, പ്രതിസന്ധിഘട്ടങ്ങളിലും പരാജയത്തിനോ, മരണത്തിനോ വിട്ടുകൊടുക്കാതെ എന്നെ സംരക്ഷിക്കുന്ന ശക്തമായ ദൈവകരങ്ങള്‍ ഒപ്പമുണ്ടെന്ന പൂര്‍ണ്ണമായ ബോധ്യമാണ് യഥാര്‍ത്ഥ വിശ്വാസം. പഴയ നിയമത്തിലും, പുതിയ നിയമത്തിലുമായി തിരുവചനം പകര്‍ന്നുനല്‍കുന്ന ശക്തമായ തിരിച്ചറിവുകളുടെ സത്തയാണ് അത്. 'കര്‍ത്താവ് നിനക്ക് കഷ്ടതയുടെ അപ്പവും, ക്ലേശത്തിന്‍റെ ജലവും തന്നാലും നിന്‍റെ ഗുരു നിന്നില്‍നിന്ന്‍ മറഞ്ഞിരിക്കുകയില്ല. നിന്‍റെ നയനങ്ങള്‍ നിന്‍റെ ഗുരുവിനെ ദര്‍ശിക്കും.' ഏശയ്യ 30/32
     'നിങ്ങളുടെ സ്വര്‍ഗ്ഗസ്ഥനായ പിതാവ്‌, തന്നോട് ചോദിക്കുന്നവര്‍ക്ക് എത്രയോ കൂടുതല്‍ നന്മകള്‍ നല്‍കും' (മത്തായി 7/11) എന്ന കര്‍ത്താവിന്‍റെ പ്രഖ്യാപനത്തിലെ തീക്ഷ്ണത, ദൈവത്തിന്‍റെ പൂര്‍ണ്ണമായ പിതൃവാല്‍സല്യത്തെ നമുക്ക്‌ പകര്‍ന്നുനല്‍കുന്നുണ്ട്. അവിടെ കാര്യനിവൃത്തി തല്‍പ്പരതയെക്കാള്‍, കരുതലുള്ള ഒരു പിതാവിന്‍റെ പൂര്‍ണ്ണ ചിത്രമാണ് ഈശോ വരച്ചുകാണിക്കുന്നത്. ഇത്തരത്തില്‍, പ്രാര്‍ത്ഥനയെക്കുറിച്ചും, പ്രാര്‍ത്ഥനയുടെ ശക്തിയെക്കുറിച്ചും അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്ന സുവിശേഷവും നമ്മെ വളര്‍ത്തുന്നത് ശക്തമായ ദൈവാശ്രയബോധത്തിലേക്ക് തന്നെയാണ്. പീഡനങ്ങളുടെയും, കഷ്ടതകളുടെയും നാളുകളില്‍ പോലും ദൈവപരിപാലനയുടെ ശക്തമായ സംരക്ഷണയില്‍നിന്ന് നാം അകന്നുനില്‍ക്കുന്നില്ല എന്ന ഉറച്ച ബോധ്യമാണ് ശക്തമായ വിശ്വാസത്തിന്‍റെ അടിത്തറ. കണ്ണുനീരിലും, നിരാശയിലും നിപതിച്ച്, ജീവിതം തീരാദുഃഖത്തില്‍ അകപ്പെട്ട ചിന്തയില്‍ ദൈവത്തില്‍നിന്ന് അകന്നുപോകുന്നവര്‍ക്ക് മുന്നിലും പ്രത്യാശയുടെ സന്ദേശമാണ് തിരുവചനം നല്‍കുന്നത്. 'വെളിപ്പെടാനിരിക്കുന്ന മഹത്വത്തോട് തുലനം ചെയ്യുമ്പോള്‍ ഇന്നത്തെ കഷ്ടതകള്‍ നിസ്സാര'മെന്ന്  പൌലോസ് ശ്ലീഹ റോമാക്കാര്‍ക്കെഴുതിയ ലേഖനത്തിലൂടെ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. 
     ഉയരങ്ങളില്‍നിന്ന്‍ കൈവിട്ട് തന്‍റെ കുഞ്ഞിനെ പറക്കാന്‍ പരിശീലിപ്പിക്കുന്ന കഴുകന്‍റെ കരുതല്‍, സ്വര്‍ഗ്ഗസ്ഥനായ പിതാവിന്‍റെ ഭാഗത്തുനിന്ന് തിരിച്ചറിയാന്‍ നമുക്ക് കഴിയാതെ വരുമ്പോള്‍ നാം പരിഭ്രമിക്കുന്നു. നാമോരോരുത്തരിലും അവിടുന്ന് സൂക്ഷിച്ചിരിക്കുന്ന അനുപമമായ പദ്ധതികളെക്കുറിച്ചുള്ള തിരിച്ചറിവുകളുടെ അഭാവത്തില്‍ നാം പതറുന്നു. എന്നാല്‍, ഏറെ നന്മകളെ നമുക്കായി കരുതിവച്ചിരിക്കുന്ന സകലനന്മസ്വരൂപനെക്കുറിച്ചുള്ള ബോധ്യം അനന്തമായ ദൈവാശ്രയബോധത്തിലേയ്ക്കും, ശക്തമായ വിശ്വാസത്തിലേയ്ക്കും നമ്മെ നയിക്കും. 
     ജീവിതത്തിന്‍റെ ഓരോ നിമിഷവും ഉത്ക്കണ്ഠയിലും ആകുലതയിലും തള്ളിനീക്കുന്ന അനേകരെ കണ്ടുമുട്ടാറുണ്ട്. പലരും ഉത്തമ വിശ്വാസികളായി സ്വയം ധരിക്കുകയും ചെയ്യുന്നു. 'വിശ്വാസം എന്നത് പ്രത്യാശിക്കുന്നവ ലഭിക്കുമെന്ന ഉറപ്പും, കാണപ്പെടാത്തവ ഉണ്ട് എന്ന ബോധ്യവുമാണ്' (ഹെബ്രായര്‍ 11/1) എന്ന് തിരുവചനം പ്രഖ്യാപിക്കുമ്പോള്‍, എന്താണ് തങ്ങളുടെ ബോധ്യവും, ഉറപ്പും എന്ന ആത്മപരിശോധന ഇത്തരക്കാര്‍ക്ക് അനിവാര്യമാണ്. 'ഉത്ക്കണ്ഠ മൂലം ആയുസ്സിന്‍റെ ദൈര്‍ഘ്യം ഒരുമുഴമെങ്കിലും കൂട്ടാന്‍ നിങ്ങളില്‍ ആര്‍ക്കെങ്കിലും സാധിക്കുമോ' (മത്തായി 6/27) എന്ന് ചോദിക്കുന്ന ഈശോ തുടര്‍ന്നു പറയുന്നു: 'നിങ്ങള്‍ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക. അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങള്‍ക്ക് ലഭിക്കും.' (മത്തായി 6/33) നാം പലപ്പോഴും തെറ്റായ പാതയിലൂടെയാണെന്ന ബോധ്യത്തിലേയ്ക്കാണ് ഈ വചനം നമ്മെ നയിക്കുന്നത്. പലപ്പോഴും, ലക്ഷ്യത്തിലും, ലക്ഷ്യബോധത്തിലും പിഴവ് പറ്റുന്ന നാം മരീചിക ലക്ഷ്യമാക്കി മരുഭൂമിയിലൂടെ സഞ്ചരിക്കുമ്പോള്‍, വ്യത്യസ്ഥമായൊരു സന്ദേശം യേശു നമുക്ക് നല്‍കുന്നു. ശരിയായ ദിശാബോധത്തിന്‍റെ അഭാവത്തില്‍ നമ്മുടെ സഹയാത്രികരായി മാറുന്നവയാണ് ഉത്ക്കണ്ഠകളും ആകുലതകളുമെല്ലാം എന്ന ഉള്‍ക്കാഴ്ചയും ആ സന്ദേശത്തിന്‍റെ ഭാഗമാണ്. അപ്പോഴും, ദൈവപരിപാലനയിലുള്ള ആശ്രയം നമുക്ക് നല്‍കുന്ന വാഗ്ദാനം വലുതാണ്‌. 'നീ വലത്തോട്ടോ, ഇടത്തോട്ടോ തിരിയുമ്പോള്‍, നിന്‍റെ കാതുകള്‍ പിന്നില്‍നിന്ന് ഒരു സ്വരം ശ്രവിക്കും: ഇതാണ് വഴി, ഇതിലേ പോവുക.' (ഏശയ്യ 30/21)
           

No comments:

Post a Comment